എസ്.എൻ ജങ്ഷൻ –തൃപ്പൂണിത്തുറ റീച്ച് നിർമാണം തുടങ്ങി
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ നാലാം റീച്ചും അവസാന ഭാഗവുമായ എസ്.എന്‍ ജങ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള സ്ട്രെച്ചിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1.16 കിലോമീറ്ററാണ് ദൈർഘ്യം. തിങ്കളാഴ്ച പൈല് ലോഡ് ടെസ്റ്റ് തുടങ്ങി. എസ്.എന്‍ ജങ്ഷന് കഴിഞ്ഞുള്ള 152 മീറ്റര്‍ വളവോടെയുള്ള റെയില്‍വേ മേല്‍പാലമാണ് ഈ നിര്‍മാണഘട്ടത്തിലെ വലിയ വെല്ലുവിളി. ഇതിന് പരിഹാരമായി 60 മീറ്റര്‍ നീളമുള്ള പ്രത്യേക സ്പാന്‍ നിര്‍മിക്കാനാണ് കെ.എം.ആർ.എല്‍ ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് പിയര്‍ ക്യാപുകളില്‍ സ്റ്റീൽ ഗര്‍ഡറുകൾ സ്ഥാപിക്കും. മെട്രോ നിര്‍മാണത്തിന് ഇത്തരത്തില്‍ ആദ്യമായാണ് പ്രത്യേക സ്പാന്‍ ഒരുക്കുന്നത്.
റെക്കോഡ് സമയത്തില്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് അവസാന ഭാഗത്തെ പൈല് ലോഡ് ടെസ്റ്റ് തുടങ്ങിയതെന്ന് കെ.എം.ആര്‍എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. രണ്ടു ദിവസത്തിനകം പൈല് ലോഡ് ടെസ്റ്റ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള പാതയിലാണ് മെട്രോ സര്‍വിസ്. കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി സര്‍വിസ് നിര്‍ത്തിെവച്ചിരിക്കുകയാണ്. ഇതിനിടെ മൂന്നാം റീച്ചായ തൈക്കൂടം-പേട്ട ലൈന്‍ (1.33 കി.മീ) നിര്‍മാണവും പൂര്‍ത്തിയായി. മെട്രോ റെയില്‍വേ സേഫ്റ്റി കമീഷണര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വിസിന് അനുമതി നല്‍കിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഉദ്ഘാടനം നടന്നില്ല. ഏപ്രില്‍ നാലിനായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
നിലവിലെ സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ ആലുവ-മുതല്‍ പേട്ട വരെയുള്ള പാതയില്‍ മെട്രോ ഓടും. നേരത്തേ പേട്ട വരെയായിരുന്നു മെട്രോയുടെ ഒന്നാംഘട്ടം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് തൃപ്പൂണിത്തുറ വരെ നീട്ടുകയായിരുന്നു. ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാവും. കലൂര്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.