ശിവശങ്കറിന് ക്ലീൻ ചിറ്റ് ഇല്ല
text_fieldsകൊച്ചി: ക്ലീൻ ചിറ്റ് നൽകാതെ എപ്പോൾ വേണമെങ്കിലും വിളിപ്പിക്കാമെന്ന സൂചനയോടെയാണ് ശിവശങ്കറിനെ രാത്രി വൈകി വിട്ടയച്ചത്. ഒമ്പത് മണിക്കൂറിലേറെ നടന്ന ചോദ്യം ചെയ്യലിെൻറ വിശദാംശങ്ങൾ എൻ.ഐ.എ വെള്ളിയാഴ്ച കോടതിയെ അറിയിക്കും.
സ്വപ്ന സുരേഷ് ശിവശങ്കറുമായും മറ്റ് ഉന്നതരുമായും നടത്തിയ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകൾ, ടെലിഗ്രാം ചാറ്റുകൾ എന്നിവ ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതടക്കം 2000 ജി.ബിയോളം രേഖകൾ സി -ഡാകിൽ നടത്തിയ പരിശോധനയിൽ വീണ്ടെടുത്ത അന്വേഷണ സംഘത്തിന് ശിവശങ്കറും സ്വപ്നയുമായുള്ള ബന്ധത്തിന് കൂടുതൽ തെളിവ് ലഭിച്ചു.
ഇവ ഇരുവരുടെയും സാന്നിധ്യത്തിൽ ഉറപ്പ് വരുത്തുകയും മെസേജുകളിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു. ചോദ്യം ചെയ്യൽ വൈകിയതോടെ അറസ്റ്റ് നടന്നേക്കുമെന്ന് സംശയിച്ചെങ്കിലും ഒടുവിൽ മൂന്നാം തവണയും വിട്ടയക്കുകയായിരുന്നു.
ശിവശങ്കർ തെൻറ മാർഗദർശിയാണെന്ന് നേരത്തേ സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ ഇവർ തമ്മിലുള്ള അടുപ്പം കുറ്റകൃത്യത്തിലും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു എൻ.ഐ.എയുടെ മറ്റൊരു പ്രധാന പരിശോധന. കൂടാതെ, താൻ സ്ഥിരമായി ശിവശങ്കറിെൻറ ഉപദേശം തേടിയിരുന്നുവെന്നും ലഭിച്ച സഹായങ്ങളും സ്വപ്ന നേരത്തേ എൻ.ഐ.എയോട് സമ്മതിച്ചിരുന്നു. സ്പേസ് പാർക്കിൽ ജോലിവാങ്ങി നൽകിയതിലും ശിവശങ്കറിെൻറ സഹായമുണ്ടായിരുന്നുവെന്നും സ്വപ്ന സമ്മതിച്ചിരുന്നു.
ഈ സഹായങ്ങളെല്ലാം സ്വപ്നക്ക് ശിവശങ്കർ നൽകിയത് എന്തിനുവേണ്ടിയായിരുന്നു, രണ്ട് തവണ ഒരുമിച്ച് വിദേശ സന്ദർശനം നടത്തിയത് എന്തിന്, യു.എ.ഇയിൽവെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തായിരുന്നു, ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയെ സഹായിച്ചിട്ടുണ്ടോ, സ്വപ്ന കേരളം വിട്ടതിലും ഒളിവിൽ താമസിക്കുന്നതിനും സഹായം ചെയ്തിരുന്നോ, സ്വപ്ന നടത്തിയ സ്വർണക്കടത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ, സ്വപ്നയുടെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം പ്രധാനമായി തേടിയത്.
പരസ്പരം കാര്യങ്ങൾ നിഷേധിക്കുന്നത് ഏത് വിധേനയും തടയുന്നതിനാണ് എൻ.ഐ.എ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. പ്രതിയാക്കും അല്ലെങ്കിൽ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള നിർണായക സാക്ഷി എന്ന നിലയിലായിരുന്നു ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്.
രണ്ട് തവണ നടത്തിയ ചോദ്യം ചെയ്യലുകളിൽ സ്വപ്നയുടെ സ്വർണക്കടത്ത് ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കർ അവകാശപ്പെട്ടത്. എന്നാൽ, ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ നേരേത്ത ഇരുവരും നൽകിയ മൊഴികളിൽ വലിയ വൈരുധ്യം കണ്ടെത്തി.
Latest VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.