ശിവഗിരിയിലെ പൊലീസ് നടപടി: ആന്‍റണിയുടെ പ്രസ്താവനയിൽ കൊമ്പുകോർത്ത് സ്വാമിമാർ
text_fieldsസ്വാമി ശുഭാംഗാനന്ദ, എ.കെ. ആന്‍റണി, സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച മുൻ മുഖ്യമന്ത്രി എ.കെ. ആന്‍റണിയുടെ പ്രസ്താവനയിൽ കൊമ്പുകോർത്ത് ശിവഗിരി മഠം സ്വാമിമാർ. ആന്‍റണിയുടെ നടപടിയെ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പിന്തുണച്ചപ്പോൾ മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എതിർപ്പ് അറിയിച്ചു.
ആന്‍റണി സർക്കാർ ശിവഗിരി സഹായിക്കുകയാണ് ചെയ്തതെന്ന സ്വാമി സച്ചിദാനന്ദ പറഞ്ഞു. കോടതി നിർദേശ പ്രകാരമാണ് പൊലീസ് നടപടിയുണ്ടായത്. അത് അനിവാര്യമായിരുന്നു. ജയിച്ചുവന്നവർ ഭരണമേറ്റെടുക്കാൻ എത്തിയിട്ടും നടന്നില്ല. അനുരജ്ഞന ചർച്ചകൾ നടത്തിയിട്ടും വിജയിച്ചില്ല. പല ദുഷ്പ്രചരണങ്ങൾ അന്ന് ഉണ്ടായിരുന്നു.
ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ഒത്തുചേർത്തു. ശിവഗിരിക്ക് ദോഷം വരുമെന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പൊലീസ് നടപടിയും ഉണ്ടായത്. നിയമസഭയിൽ നടന്ന ചർച്ചയിൽ രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
അതേസമയം, ആന്‍റണി ഖേദം പ്രകടിപ്പിച്ചാലും ശിവഗിരിക്കോ ഗുരുദേവ വിശ്വാസികൾക്കോ ഏറ്റ മുറിവ് ഉണങ്ങുന്നതല്ലെന്ന് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പ്രതികരിച്ചു.
ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് എ.കെ. ആന്‍റണി വിശദീകരിച്ചത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപണമുന്നയിച്ചതോടെയാണ് ആന്റണി പ്രതികരിച്ചത്.
1995ലെ ശിവഗിരി തെരഞ്ഞെടുപ്പിൽ ജയിച്ച സ്വാമി പ്രകാശാനന്ദക്ക്, മതേതര ആത്മീയ കേന്ദ്രത്തെ കാവിവത്കരിക്കുമെന്ന് പറഞ്ഞ് അധികാരം കൈമാറാൻ മറുവിഭാഗം തയാറായില്ല. ഇതോടെ പൊലീസിനെ ഉപയോഗിച്ച് അധികാര കൈമാറ്റമുണ്ടാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈകോടതി ഉത്തരവിട്ടു. തുടർചർച്ചയിലും പ്രശ്നപരിഹാരമില്ലാതായതോടെയാണ് പൊലീസിനെ അയച്ചത്.
ഇതാണ് ഞാനെന്തോ അക്രമം കാട്ടിയെന്ന തരത്തിൽ സി.പി.എം പാടി നടക്കുന്നത്. താൻ മുഖ്യമന്ത്രിയായിരിക്കെയുണ്ടായ ശിവഗിരി പൊലീസ് നടപടിയിൽ ദുഃഖമുണ്ട്. ശിവഗിരി പൊലീസ് നടപടിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
2004ൽ കേരള രാഷ്ട്രീയം വിട്ട് താൻ ഡൽഹിയിലേക്ക് പോയതോടെ ഇക്കാര്യങ്ങളിൽ സത്യം പറയാൻ ആളില്ലാതായി. മരിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അപ്രിയ സത്യങ്ങളടക്കം തുറന്നു പറയുമെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

