സിസ്റ്റർ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്കാന് ഉത്തരവ്
text_fieldsകോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ് രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്കാന് ഉത്തരവ്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ലിസി മൂവാറ്റുപുഴ ജ്യോതിഭവനിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവിടെ ഇവർക്ക് സുരക്ഷ ഒരുക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് കോട്ടയം വിറ്റ്നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റി നിർദേശം നൽകി. കേരളത്തിൽ ആദ്യമായാണ് സാക്ഷിക്ക് സുരക്ഷയൊരുക്കാൻ അതോറിറ്റി ഉത്തരവിടുന്നത്.
വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഇവരെ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ലിസിയെ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയ ശേഷം ലിസിയെ ഇവിടേക്ക് മാറ്റണം.
2018 ഡിസംബര്‍ ആഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിറ്റ്നെസ് പ്രൊട്ടക്ഷന്‍ സ്കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യ ഉത്തരവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അപായസാധ്യത നിലനില്ക്കുന്നതും കരുതല്‍ വേണ്ടതുമായ ഗ്രൂപ്പിലാണ് സിസ്റ്റർ ലിസി വടക്കേലിനെ അതോറിറ്റി പരിഗണിച്ചിരിക്കുന്നത്. കോടതികളിൽ മൊഴി നൽകുന്ന സാക്ഷികളുടെ സംരക്ഷണം സംബന്ധിച്ച് കേന്ദ്ര സർക്കാർ തയാറാക്കിയ പദ്ധതിയുടെ കരട് സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പാർലമെൻറിൽ അവതരിപ്പിച്ച് ഇത് നിയമമാകുന്നതുവരെ കാത്തിരിക്കാതെ പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.