പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങിയ എസ്.ഐയും ഇടനിലക്കാരനും റിമാൻഡിൽ
text_fieldsകോഴിക്കോട്: വഞ്ചനക്കേസ് പ്രതിയിൽനിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എസ്.ഐയും ഇടനിലക്കാരനും റിമാൻഡിൽ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായ മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി സുഹൈൽ (36), ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ എന്നിവരെയാണ് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കോവിഡ് കാരണം ജാമ്യവ്യവസ്ഥ ലഘൂകരിക്കാൻ പരാതിക്കാരൻ ഹൈകോടതിയിൽ അപേക്ഷ നൽകി. ഇതിനിടെ മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവിൽ പോയ എസ്.ഐ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരനെതിരെ വേറെയും വാറന്റുകൾ ഉണ്ടെന്നും ഐഫോൺ-14 നൽകിയാൽ സഹായിക്കാമെന്നും ആവശ്യപ്പെട്ടുവെന്നാണ് കേസ്.
ഇതുപ്രകാരം കഴിഞ്ഞ ജനുവരി രണ്ടിന് പരാതിക്കാരൻ ഐഫോൺ-14 വാങ്ങി സുഹൈൽ നിർദേശിച്ചപ്രകാരം ഏജന്റ് മുഹമ്മദ് ബഷീറിനെ ഏൽപിച്ചു. എന്നാൽ, കറുത്ത നിറത്തിലുള്ള ഫോൺ വേണ്ടെന്നും നീല നിറത്തിൽ 256 ജി.ബിയുള്ള ഐഫോൺ-14 തന്നെ വേണമെന്നും സുഹൈൽ നിർബന്ധംപിടിച്ചു. കൂടാതെ, മൂന്നര ലക്ഷം രൂപകൂടി വേണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ സാവകാശം വേണമെന്നും നീല ഐഫോൺ വേഗം നൽകാമെന്നും പരാതിക്കാരൻ അറിയിച്ചു. കറുത്ത ഫോൺ ഏജന്റ് മുഖേന സുഹൈൽ ജനുവരി നാലിന് തിരിച്ചുനൽകി. പണം നൽകിയില്ലെങ്കിൽ കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിക്കാരൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ ബന്ധപ്പെടുകയും അദ്ദേഹം വിജിലൻസ് വടക്കൻ മേഖല എസ്.പി പ്രജീഷ് തോട്ടത്തിലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. 24ന് നീല ഐഫോൺ ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷിം വശം കൊടുത്തയച്ചു. കൈക്കൂലിയായി മൂന്നര ലക്ഷം രൂപയിലെ ആദ്യ ഗഡുവായ അര ലക്ഷം ബഷീറിന്റെ പക്കൽ ഏൽപിക്കുന്നതിനിടെ ബഷീറിനെയും തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ഷൈലജൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

