ഷുഹൈബ് വധം തുല്യതയില്ലാത്ത ക്രൂരത -മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത് ഗൗരവകരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ്. പൊലീസിനെ നിഷ്ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കൊലയും ഗൂഢാലോചനയും അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അരിയില്‍ ഷുക്കൂറിനും ടി.പി. ചന്ദ്രശേഖരനും ശേഷം അതേ വഴിയിലും മാര്‍ഗത്തിലും നടന്ന അറുകൊല മനുഷ്യത്വത്തിനെതിരായ വെല്ലുവിളിയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ കേരളസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. കെ.എം. മാണി ഉറപ്പായും യു.ഡി.എഫില്‍ ഉണ്ടാകുമെന്നാണ് ലീഗിെൻറ പ്രതീക്ഷ. അവരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നില്ലെങ്കിലും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ കേരള കോണ്‍ഗ്രസ് യു.ഡി.എഫിലെത്തുമെന്നും എം.പി. വീരേന്ദ്രകുമാര്‍ തല്‍ക്കാലം പോയിടത്ത് നില്ക്കെട്ടയെന്നും ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫെബ്രുവരി 24ന് കോഴിക്കോട്ട് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഇ. അഹമ്മദിെൻറ മരണവുമായി ബന്ധപ്പെട്ട പ്രശ് നത്തിൽ താൻ പാർലമെൻറിൽ ശബ്ദം ഉയർത്തിയിട്ടുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതി നിലനിൽക്കുന്നുണ്ടെന്നും ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ദേശീയ രാഷ്ട്രീയ സാഹചര്യവും നയനിലപാടുകളും ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ദേശീയ എക്‌സിക്യൂട്ടിവ് അടുത്തമാസം ചേരും. പാർട്ടിയുടെ 70ാം സ്ഥാപക ദിനാചരണം മാര്‍ച്ച് 10ന് രാജ്യവ്യാപകമായി ഉണര്‍ത്തുദിനമായി ആചരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.