ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജി വീണ്ടും തള്ളി
text_fieldsതലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല കോടതി വീണ്ടും തള്ളി. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ ആകാശ് തില്ലങ്കേരി, റജിൽ രാജ്, ജിതിൻ എന്നിവരാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പി.വി. ഹരി മുഖേന ജില്ല കോടതിയിൽ രണ്ടാമതും ഹരജി സമർപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തേ നൽകിയ ഹരജി തള്ളിയിരുന്നു. സത്യവാങ് മൂലം സമർപ്പിച്ചില്ലെന്ന കാരണത്താലാണ് ആദ്യത്തെ ഹരജി തള്ളിയത്.
തുടർന്ന് സത്യവാങ് മൂലത്തോടെ രണ്ടാമതും ഹരജി സമർപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് മൂന്ന് പ്രതികളും. സി.പി.എം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് ഉദ്ധരിച്ച് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. പത്മനാഭൻ കോടതി മാറ്റത്തെ ശക്തമായി എതിര്‍ത്തു. പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതനുസരിച്ച് കോടതി മാറ്റാന്‍ തക്കതായ നിയമപരമായ കാരണങ്ങളില്ല.
ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന നീതിപൂര്‍വമായ വിചാരണ പ്രതികളുടെ മാത്രം അവകാശമല്ല, അത് ഇരയുടെയും അവരുടെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. വിചാരണവേളയില്‍ കോടതിക്ക് നിശ്ശബ്ദനായ കാഴ്ചക്കാരനായി നോക്കി നില്‍ക്കാന്‍ സാധിക്കുകയില്ല.
പ്രതിഭാഗം വിചാരണവേളയില്‍ സാക്ഷിയോട് ചോദിക്കുന്ന അവ്യക്തമായ ചോദ്യങ്ങള്‍ക്ക് വ്യക്തത കൈവരുത്താനും അതുവഴി കൃത്യതയോടെയുള്ള സാക്ഷിയുടെ മൊഴി രേഖപ്പെടുത്താനുമുള്ള അവകാശം കോടതിക്കുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും കൂടുതല്‍ കൃത്യതയുള്ള കാര്യങ്ങള്‍ സാക്ഷിയുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്താനുമുള്ള അധികാരമുള്ള ഭരണ ഘടനാസ്ഥാപനമാണ് കോടതി.
ആയതിനാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹരജി തള്ളിക്കൊണ്ടുള്ള വിധിയിൽ കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്ക് വിചാരണ പുനരാരംഭിക്കാമെന്നും വിധിയിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല സെഷന്‍സ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി തള്ളിയത്. തുടര്‍ന്ന് രണ്ടാമതും നൽകിയ ഹരജിയിൽ വ്യാഴാഴ്ച ഹരജി പരിഗണിച്ച കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ശനിയാഴ്ച വിധി പറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

