അകത്തും പുറത്തും ക്ഷാമം; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളിൽ രൂക്ഷമായേക്കും. കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തിൽ ലഭ്യത തീരെ കുറവാണ്. പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കുതിച്ചുയരുകയാണ്. മറ്റു സംസ്ഥാനങ്ങളും ക്ഷാമം നേരിടുന്നതിനാൽ പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക് കാര്യമായി കുറയുന്നതിനാൽ ഇപ്പോഴത്തെ നിരക്കിൽ പോലും ജലവൈദ്യുതി ഉൽപാദനം നടക്കില്ല.
ഇപ്പോൾ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ പലതവണ ഏർപ്പെടുത്തുന്നുണ്ട്. ഗ്രാമങ്ങളിൽ നിയന്ത്രണസമയം കൂടുതലാണ്. ലോകകപ്പ് ഫുട്ബാൾ മത്സര സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയത് പലയിടത്തും പ്രതിഷേധത്തിലേക്ക് നീങ്ങി. തൃശൂരിൽ വൈദ്യുതി ജീവനക്കാരനെ കൈയേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ടായി. സെക്ഷൻ ഓഫിസുകൾ കേന്ദ്രീകരിച്ച് തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഉപഭോക്താക്കളുടെ കടുത്ത പ്രതിഷേധമുണ്ട്.
ഉപഭോഗത്തിനനുസരിച്ച് ലഭ്യത കുറയുന്നതാണ് മുഖ്യപ്രശ്നം. അണക്കെട്ടുകളിലെ ജലനിരപ്പ് 28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉൽപാദനവും കുറഞ്ഞു. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നല്ല മഴ കിട്ടുന്നതിനാൽ ഉപഭോഗം തീരെ കുറവായിരിക്കും. വെള്ളം അക്കെട്ടുകളിൽ സംഭരിക്കുകയും ചെയ്യും. സംഭരണശേഷി കുറഞ്ഞ നിലയങ്ങളിൽനിന്ന് പൂർണതോതിൽ ഉൽപാദനം നടത്തുകയും ചെയ്യുമായിരുന്നു. പുറമെയുള്ള വൈദ്യുതികൂടി കിട്ടുമ്പോൾ സുഗമമായി മുന്നോട്ടു പോകാനാകും. ഇത്തവണ മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ ഉപഭോഗം കുതിച്ചുയരുകയായിരുന്നു. കൈമാറ്റ കരാർ പ്രകാരം 530 മെഗാവാട്ട് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുകയും വേണം. കേരളത്തിന് വൈദ്യുതി മിച്ചമുള്ളപ്പോൾ പുറത്തേക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ തിരിച്ചുവാങ്ങുകയും ചെയ്യുന്ന സംവിധാനമാണിത്. കേന്ദ്രവിഹിതത്തിന് പുറമെ വാങ്ങുന്ന ഹ്രസ്വകാല കരാറുകൾക്ക് വില കൂടുതലാണ്. ചൂട് കൂടുന്നതോടെ വിപണിയലെ വൈദ്യുതി വില ഉയരും. കേരളത്തിന്‍റെ ആവശ്യകത കൂടുകയും ചെയ്യും. ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നത് പിന്നീട് നിരക്ക് വർധനക്ക് ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

