കടയടപ്പ് സമരം: 12,414 റേഷൻ കടകൾക്ക് എതിരെ കർശന നടപടി
text_fieldsഅടച്ച കടകളുടെ ഉടമകൾക്ക് നോട്ടീസ് നൽകാനും തുടർന്ന് സസ്പെൻഡ് ചെയ്യാനുമാണ് നിർദേശം
തൃശൂർ: കടയടപ്പ് സമരം നടത്തിയ 12, 414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി.
സമരത്തിെൻറ ഭാഗമായി അടച്ച കടകളുടെ ഉടമകൾക്ക് നോട്ടീസ് നൽകാനും തുടർന്ന് സസ്പെൻഡ് ചെയ്യാനുമാണ് നിർദേശം.
കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവശ്യ സർവിസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിൽ നീതീകരണമില്ലെന്ന് നടപടി ആവശ്യപ്പെട്ട് ജില്ല സപ്ലൈ ഓഫിസർമാർക്ക് നൽകിയ ഉത്തരവിൽ സിവിൽ സപ്ലൈസ് ഡയറക്ടർ വ്യക്തമാക്കി.
കടയടച്ചവർക്കെതിരെ സ്വീകരിച്ച നടപടികൾ ക്രോഡീകരിച്ച് ജില്ല സപ്ലൈ ഓഫിസർമാർ സിവിൽ സപ്ലൈസ് ഡയറക്ടറുടെ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ), കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) എന്നീ സംഘടനകളുടെ സംയുക്തസമര സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തിെൻറ ഭാഗമായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിൽ 1836 എണ്ണം മാത്രമാണ് തിങ്കളാഴ്ച തുറന്നത്.
കോവിഡ് ബാധിച്ചുമരിച്ച 31 വ്യാപാരികൾക്കും സെയിൽസ്മാന്മാർക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക, റേഷൻ വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുക, വാക്സിൻ കുത്തിവെപ്പിൽ മുൻഗണന നൽകുക, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക, അതിജീവന കിറ്റിെൻറ ഉൾപ്പെടെ കുടിശ്ശികയും കമീഷനും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ആവശ്യങ്ങളുന്നയിച്ചു നൽകിയ നിവേദനം സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എ.ഐ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത കെ.ആർ.ഇ.എഫ് സമരത്തിൽനിന്ന് വിട്ടുനിന്നിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർ കടകൾ അടച്ചത്. 1,857 കടകളുള്ള ഇവിടെ 279 ഒഴികെ 1,578 എണ്ണം അടച്ചു. കൊല്ലം (1224), എറണാകുളം (1215), മലപ്പുറം (1139), ആലപ്പുഴ (1039), തൃശൂർ (1002) ജില്ലകളിൽ ആയിരത്തിൽ അധികം കടകൾ അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.