ഷോളയാര്‍ ഡാം വീണ്ടും തുറന്നു; ജനങ്ങളില്‍ ആശങ്കയും പ്രതീക്ഷയും
text_fieldsഅതിരപ്പിള്ളി: തമിഴ്നാടിെൻറ അപ്പര്‍ഷോളയാറില്‍ വൈദ്യുതി ഉൽപാദനത്തിെൻറ ഫലമായി വെള്ളമെത്തുന്നതിനാല്‍ കേരള ഷോളയാര്‍ തുറന്നു. എന്നാല്‍ ഇതുവഴിയെത്തുന്ന ജലം ചാലക്കുടിപ്പുഴയോരത്ത് കാര്യമായ വെള്ളപ്പൊക്കത്തിെൻറ പ്രശ്നങ്ങളൊന്നുമുണ്ടാക്കാനിടയില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാല് ഷട്ടറുകളും അരയടി വീതം തുറന്നത്. 2663 അടിയാണ് ഷോളയാറിെൻറ ആകെ സംഭരണശേഷി. പൂര്‍ണമായി വെള്ളം നിറയാൻ കാത്തുനില്‍ക്കാതെ ഡാം സുരക്ഷ വിഭാഗത്തിെൻറ നിര്‍ദേശപ്രകാരമാണ് തുറന്നത്. മഴയില്ലാത്തതിനാല്‍ ഷോളയാര്‍ സംഭരണിയില്‍ സ്വയം വെള്ളം ഉയരുന്നില്ല. അപ്പര്‍ഷോളയാറില്‍ 16 മെഗാവാട്ടിെൻറ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴിയെത്തുന്ന വെള്ളം മാത്രമാണ് ഷോളയാറില്‍ എത്തുന്നത്. അതുപോലെ രണ്ട് ജനറേറ്ററുകള്‍ ഷോളയാറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. തുറന്നുവിടുന്ന വെള്ളവും വൈദ്യുതി ഉൽപാദനത്തിന് ശേഷമുള്ള വെള്ളവുമാണ് പുഴയിലൂടെ പെരിങ്ങലിലേക്ക് എത്തുന്നത്.
ഷോളയാറില്‍നിന്ന് മൂന്ന് മണിക്കൂര്‍ വേണം വെള്ളം ഇവിടേക്ക് എത്താന്‍. പെരിങ്ങലില്നിന്ന് നാല് മണിക്കൂര്‍വേണം വെള്ളം ചാലക്കുടിയിലെത്താന്‍. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ഷട്ടറുകള്‍ തുറന്ന് കിടക്കുകയാണ്. ഒരുപാട് പണികള്‍ നടത്തിയാലേ ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. അതിനാല്‍ ഷോളയാറില്നിന്നെത്തുന്ന വെള്ളം വരുന്ന മുറയ്ക്ക് ഒരു നിയന്ത്രണവും ഇല്ലാതെ ചാലക്കുടിപ്പുഴയിലേക്ക് പോകുന്ന അവസ്ഥയാണ്. കൂടാതെ 16 മെഗാവാട്ടിെൻറ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന വെള്ളവും പുഴയിലേക്ക് വന്നെത്തുന്നു.
പ്രളയശേഷം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് പുഴയോരത്ത് വരള്‍ച്ച സൃഷ്ടിച്ചിരുന്നു. കിണറുകളില്‍ വെള്ളം വറ്റിതുടങ്ങിയിരിക്കുകയാണ്. അതിനാല്‍ ഷോളയാര്‍ തുറന്നത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രളയത്തിെൻറ ദുരിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ഏറ്റവും സംഭരണശേഷി കൂടിയ ഡാം എന്ന നിലയില്‍ ഷോളയാര്‍ സംഭരണി തുറക്കുന്നത് ജനങ്ങളില്‍ ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഷോളയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് 18ന് തന്നെ ബന്ധപ്പെട്ടവര്‍ക്കെല്ലാം വൈദ്യുതി വകുപ്പ് നല്‍കിയിരുന്നു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരു അടിയെങ്കിലും ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ തവണ പുഴയില്‍ ജലനിരപ്പ് ആറടി ഉയരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 20 അടിയില്‍ പരം ഉയരുകയായിരുന്നുവെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.