ഗർഭിണിയുടെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഭാര്യയെ സ്റ്റേഷൻ എസ്.എച്ച്.ഒ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsകൊച്ചി: കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയെ സ്റ്റേഷനുള്ളിൽ എസ്.എച്ച്.ഒ മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഭാര്യയെ അന്നത്തെ എറണാകുളം നോർത്ത് എസ്.എച്ച്.ഒ സ്റ്റേഷനുള്ളിൽ വെച്ച് നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങൾ.
ഈസമയം യുവതി ഗർഭിണിയായിരുന്നു. 2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കോടതി ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നത്. ഹൈകോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിക്കു പിന്നാലെയാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രണ്ടുപേരെ പൊലീസ് മർദിക്കുന്നത് ബെൻ ജോ ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ ബെൻ ജോയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് യുവാവിന്‍റെ ഭാര്യ ഷൈമോൾ സ്റ്റേഷനിലെത്തുന്നത്.
ഭർത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്ന് പറഞ്ഞ് ബഹളം വെച്ച യുവതിയെ എസ്.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാകും. സംഭവം നടക്കുമ്പോൾ വനിത പൊലീസുകാർ ഉൾപ്പെടെ സമീപത്തുണ്ടായിരുന്നു. കൈക്കുഞ്ഞുങ്ങളുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. യുവതിയുടെ മുഖത്തടിച്ചത് ചോദ്യം ചെയ്ത ഭാർത്താവിനെയും സി.ഐ മർദിക്കുന്നുണ്ട്. നിലവിൽ അരൂർ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.
ഗർഭിണിയായിരുന്ന തന്നെ പൊലീസ് കൂട്ടം ചേർന്ന് മർദിക്കുകയും സംഭവം മൂടിവെക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭർത്താവും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. അന്നുതന്നെ യുവതി പരാതിയുമായി രംഗത്തുവന്നെങ്കിലും പൊലീസ് നിഷേധിക്കുകയാണുണ്ടായത്. സി.ഐയെ പരാതിക്കാരി മർദിച്ചെന്നടക്കമുള്ള കള്ളക്കഥ മെനയുകയാണ് അന്ന് പൊലീസ് ചെയ്തത്.
സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടി ദമ്പതികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു. ഒടുവിൽ ഹൈകോടതിയാണ് ദൃശ്യങ്ങൾ പുറത്തുവിടാൻ ഉത്തരവിട്ടത്. പ്രതാപചന്ദ്രനെതിരെ മുമ്പും സമാന ആരോപണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

