കീം പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തത് ഞെട്ടിച്ചു -ശശി തരൂർ
text_fieldsതിരുവനന്തപുരം: കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പട്ടം സെൻറ് മേരീസ് സ്കൂളിൽ കീം പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്ത സംഭവം ഞെട്ടിച്ചുവെന്ന് ശശി തരൂർ എം.പി.
വിദ്യാർഥി സമൂഹവും രാഷ്ട്രീയ നേതാക്കളും താനുമെല്ലാം സർക്കാരിനോട് കോവിഡിെൻറ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സർക്കാർ നിരുത്തരവാദപരമായ തീരുമാനവുമായി മുന്നോട്ട് പോയി.
ജനത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെൻററുകൾ അനുവദിക്കാതെ സർക്കാർ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർഥികൾക്കെതിരെ കേസെടുത്ത നടപടിയെ അപലപിക്കുന്നു. സർക്കാറിെൻറ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
ശശി തരൂർ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പട്ടം സെൻറ് മേരിസ് സ്കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. തികച്ചും പ്രകോപനപരമാണത്.
വിദ്യാർത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സർക്കാരിനോട് കോവിഡ് മഹാമാരി കേരളത്തിൽ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യർത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ചിലർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നു.
ജനത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെൻററുകൾ അനുവദിക്കാതെ, സർക്കാരിെൻറ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാൻ ശക്തിയായി അപലപിക്കുന്നു. സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ശക്തിയായി ഞാൻ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.