ലക്ഷദ്വീപിന് പുതിയ 12 കപ്പലുകൾ
text_fieldsകൊച്ചി: ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാൻ അഞ്ച് യാത്രാക്കപ്പലുകൾ അടക്കം പന്ത്രണ്ട് കപ്പലുകൾ ഉടൻ സർവിസ് ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ചരക്ക് കപ്പലുകളും ഒരു എൽ.പി.ജി കാരിയറും ഒരു ഓയിൽ ടാങ്കറും ഇതിൽ പെടുന്നു. ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുത്തി എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന 150 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രണ്ട് യാത്ര കപ്പലുകളും ഉടൻ സർവിസ് തുടങ്ങും. 250 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ചെറുകപ്പൽ വിനോദസഞ്ചാരികൾക്ക് മാത്രമായി സർവിസ് നടത്തും.
ടൂറിസം നയം രൂപവത്കരിച്ചശേഷം വിനോദസഞ്ചാര മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും രണ്ടുമാസത്തിനകം തൊഴിൽ അവസരങ്ങളും നിക്ഷേപവും വർധിക്കുമെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ദ്വീപിൽ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മുഴുവൻ ദ്വീപുകാർക്കും ലഭ്യമാക്കും. ഇതിന് നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കൊച്ചിയിലും കോഴിക്കോടും പതിനഞ്ചോളം ആശുപത്രിയുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. നാല് ദ്വീപുകളിൽ പി.പി.പി മാതൃകയിൽ ആശുപത്രികൾക്ക് അംഗീകാരം ലഭിച്ചു.
കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയടക്കം ഏഴ് ദ്വീപുകളിൽ 17 ലക്ഷം രൂപ വീതം ചെലവിൽ പോർട്ടബിൾ അൾട്രാ സൗണ്ട് ബാറ്ററി ഓപറേറ്റഡ് സ്കാനിങ് മെഷീൻ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ആന്ത്രോത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻറർ 50 കിടക്കകളുള്ള ഉപജില്ല ആശുപത്രിയായി ഉയർത്തും. ദ്വീപിലെ പ്ലസ്ടു വിദ്യാർഥികൾക്ക് മൂന്നരക്കോടി രൂപ ചെലവിൽ ടാബ് നൽകിയതായും കൂടുതൽ പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
