സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് 126 പേർക്ക്; പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല . 126 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകളും പ്രതിരോധ നടപടികളും കർശനമാക്കാൻ സർക്കാർ നിർദേശം നൽകി.
അതേസമയം, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുതിയതായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ രോഗം ബാധിച്ച മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ നില തൃപ്തികരമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ സുൽത്താൻ ബത്തേരിയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശങ്കയകറ്റാൻ കൂടുതൽ വിപുലമായ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുത്. പൂർണ്ണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും മറ്റും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ ശക്തമാക്കും. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കുട്ടികളിൽ വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്. നിലവിൽ സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിന് കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവിടുത്തെ സാധാരണ കിണറ്റിലെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുന്നതിലൂടെ മാത്രമേ ഷിഗെല്ലയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഹാരത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

