സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരസ്യമാക്കി ഷിയാസ്; പിണറായി വിജയൻ ചന്തവര്‍ത്തമാനവും ചെറ്റത്തരവും പറയുന്നയാളെന്നും ആക്ഷേപം
text_fieldsഎറണാകുളം: വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പരസ്യമായി പങ്കുവെച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. 10 വർഷത്തെ എല്ലാ തളർച്ചയും ചൂണ്ടിക്കാണിക്കുകയും നമ്മുടെ നാട് ഇന്നരീതിയിൽ ആകണം എന്ന് ആഗ്രഹിക്കു മനുഷ്യർക്ക് ഒരു പ്രതീക്ഷ നൽകുകയും ചെയ്യുന്ന നേതാവാണ് സതീശൻ. അപശബ്ദങ്ങളില്ലാതെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവാനും ഏകോപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല കാഴ്ച്ചപ്പാട് ഉണ്ടെന്നും ഷിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവും മുഹമ്മദ് ഷിയാസ് ഉന്നയിച്ചു. ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്ന ആളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയോട് സഹിഷ്ണുത പുലർത്താൻ പോലും കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. ഇതുപോലെ ചന്തവർത്തമാനം പറയുന്ന ആരും ഇന്നില്ലെന്നും ഷിയാസ് പറഞ്ഞു.
അതേസമയം പിണറായി സർക്കാരിനെ ഇല്ലാതാക്കുന്ന വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിനെ കണ്ടം വഴി ഓടിക്കുന്ന വിധി എഴുത്താണ് നടന്നത്. തദ്ദേശ തെരഞ്ഞടുപ്പൊരു മുന്നറിയിപ്പ് ആയിരുന്നു. അവിടെയും ഈ സർക്കാർ പഠിച്ചില്ല. അതാണ് ജനങ്ങൾ ഒന്നാകെ ഇറങ്ങി വോട്ട് ചെയ്തത്. പ്രതിപക്ഷ നേതിവിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചരണം എറണാകുളത്ത് അടക്കം ഗുണം ചെയ്തുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാവുമെന്ന് ചര്‍ച്ചകൾ നിൽക്കെയാണ് ഷിയാസിന്‍റെ പ്രതികരണം. ഭൂരിപക്ഷം ലഭിച്ചാൽ അഞ്ചുമിനിറ്റിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നമെന്ന് പി.സി വിഷ്‍ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

