തന്നെ കുടുക്കിയതിൽ മരുമകൾക്ക് പങ്കുണ്ടോ എന്ന് സംശയം; ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമെന്ന് ഷീല സണ്ണി
text_fieldsതൃശ്ശൂർ: വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്റ്റിലായതിൽ പ്രതികരണവുമായി ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണി. കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയക്കും നാരായണദാസിനും മാത്രമല്ല, മരുമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല പറഞ്ഞു.
ബൈക്കിൽ നിന്ന് ലഹരി കണ്ടെത്തുന്നതിന്‍റെ തലേദിവസം ലിവിയ വീട്ടിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മകന്‍റെ വിവാഹം നടന്ന് ഒരു വർഷവും രണ്ട് മാസവുമേ ആയിട്ടുള്ളൂ. ഇതിനിടെ നാല് തവണ ലിവിയ വീട്ടിൽ വന്നിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് നാട്ടിൽ വരുമ്പോൾ വീട്ടിൽ വരാറുണ്ട്.
ചാനലുകളിൽ പറയുന്നത് പോലെ കുടുംബവഴക്ക് ഉണ്ടായിട്ടില്ല. താനും മരുമോളും വലിയ സൗഹൃദത്തിലായിരുന്നു. മരുമകളുടെ കൈയിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടില്ല. മരുമകളുടെ വീട്ടുകാരുടെ സമ്മതത്തോടെ മൊബൈൽ ഷോപ്പ് തുടങ്ങാനായി മോൻ സ്വർണം എടുത്തിരുന്നു.
തന്‍റെ ഇറ്റലി യാത്ര മുടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ലഹരിക്കേസ് എന്നറിയില്ല. ലിവിയക്ക് മാത്രം ഇതെല്ലാം ചെയ്യേണ്ട കാര്യമില്ല. മരുമകൾക്ക് പങ്കുണ്ടോ എന്നും അറിയില്ല. മരുമകളുമായോ ലിവിയയുമായോ തനിക്ക് യാതൊരു പ്രശ്നവുമില്ല. വീട്ടിൽ നിന്ന് ഒഴിവാക്കാനാണോ ഇതെല്ലാം ചെയ്തതെന്ന് അറിയില്ലെന്നും ഷീല സണ്ണി ചൂണ്ടിക്കാട്ടി.
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരി ലിവിയ ജോസിനെ പൊലീസ് മുംബൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ദുബൈയിൽ നിന്ന് യാത്ര തിരിച്ച ലിവിയ മുബൈയിൽ വിമാനം ഇറങ്ങിയപ്പോഴാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യ പ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെ 2024 ഏപ്രിൽ 29ന് പൊലീസ് പിടികൂടിയിരുന്നു.
2023 ഫെബ്രുവരി 27നാണ് ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ഇരുചക്രവാഹനത്തിൽനിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് ജയിലിൽ അടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി.
എന്നാൽ, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചു പൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ നാടുവിട്ട് ചെന്നൈയിൽ ഡേകെയറിൽ ആയയായി ജോലി നോക്കുകയാണ് ഷീല.
തുടർന്ന് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യവുമായി ഷീല സണ്ണി ഹൈകോടതിയെ സമീപിച്ചു. പിന്നാലെ അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

