പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടെ, അപ്പോൾ മനസിലാകും; നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കും; നിലപാട് ആവർത്തിച്ച് തരൂർ
text_fieldsതിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ നിലപാട് ആവർത്തിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സംസ്ഥാന സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കുമെന്ന് തരൂർ മാധ്യമങ്ങൾക്ക് മുമ്പിൽ ആവർത്തിച്ചു.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയത്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണം. സ്റ്റാർട്ടപ്പുകൾ അത്യാവശ്യമാണ്. ഇതെല്ലാം എൽ.ഡി.എഫ് സർക്കാറിന് ചെയ്യാൻ സാധിക്കില്ലെന്നാണ് താൻ വിചാരിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് വരെ കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ 28ഉം 26ഉം സ്ഥാനത്തായിരുന്നു. ഇതിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തുമ്പോൾ അത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. കേരളത്തിന്‍റെ ഭാവിയെകുറിച്ച് ആലോചിക്കുന്നെങ്കിൽ രാഷ്ട്രീയത്തിന് അതീതമായി നമ്മൾ കാണണം. ആര് ഭരിച്ചാലും കേരളത്തിൽ വികസനം അത്യാവശ്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.
ഭരിക്കുമ്പോൾ ഇതെല്ലാം ചെയ്യുന്ന ഇടത് സർക്കാർ, അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റാൽ ചുവന്ന കൊടി ഉയർത്തി തടസപ്പെടുത്തുമെന്നും ചിലർ പറയുന്നുണ്ട്. ഭരണമില്ലാത്തപ്പോൾ അത്തരത്തിൽ ചെയ്യരുത്. കേരളത്തിന്‍റെ വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന് വർഷങ്ങളിലായി താൻ പറയുന്നതാണ്. അമേരിക്കയിലും സിംഗപ്പൂരും ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ മൂന്നു ദിവസം മതിയെന്നും ഇന്ത്യയിൽ അത് 114 ദിവസമാണെന്നും കേരളത്തിലത് 236 ദിവസം വേണമെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.
തന്‍റെ ലേഖനം വായിച്ചാൽ എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവിന് മനസിലാകും. ദേശീയ റാങ്കിങ് സി.പി.എം സർക്കാർ ഇറക്കുന്നതല്ല. തന്‍റെ ലേഖനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. പ്രതിപക്ഷത്തിന് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തരൂർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
അതേസമയം, ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അനുമോദന ലേഖനത്തോട് രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും പ്രതികരിച്ചത്. ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'-സതീശന്‍ ചോദിച്ചു.
ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്നാണ് കെ. മുരളീധരനും പറഞ്ഞു. തരൂരിന്‍റേത് കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ സാധിക്കുന്ന നിലപാടല്ല. ശശി തരൂർ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
തരൂരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തേണ്ട ചുമതല തനിക്കില്ല. പാർട്ടിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയട്ടെ. പാർട്ടി പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാനും പാർട്ടി പറയുന്ന സ്ഥലത്തൊക്കെ മത്സരിക്കാനുമുള്ള ചെറിയ കഴിവ് മാത്രമേ തനിക്കുള്ളൂ. അതിനാൽ തരൂരിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

