ക്രൈസ്തവരോടുള്ള സമീപനത്തിൽ ബി.ജെ.പിക്ക് രണ്ടു മുഖം -ശശി തരൂർ
text_fieldsതിരുവനന്തപുരം: ക്രൈസ്തവരോടുള്ള സമീപനത്തിൽ ബി.ജെ.പിക്ക് രണ്ടു മുഖമാണെന്ന് വിമർശിച്ച് ശശി തരൂർ. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ലെന്നുമുള്ള എറണാകുളം - അങ്കമാലി അതിരൂപത മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂർ.
ബി.ജെ.പിയുടെ യഥാർത്ഥ ഹിന്ദുത്വ വിശ്വാസം ഏതെങ്കിലും ന്യൂനപക്ഷത്തിന് അംഗീകരിക്കാൻ സാധിക്കുമോ എന്ന് തരൂർ ചോദിച്ചു. ക്രിസ്മസ് സമയത്ത് പള്ളികളിൽ ആക്രമണം ഉണ്ടായപ്പോൾ ഒരു ബി.ജെ.പി നേതാവും പ്രതികരിച്ചില്ല. ക്രിസ്ത്യൻ സമുദായത്തിന് മുമ്പിൽ ഒരു മുഖവും മറ്റൊരിടത്ത് വേറെ ഒരു മുഖവും ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് സംശയമുണ്ടാകും ഏതാണ് യാഥാർത്ഥ്യമെന്ന് -എന്നും തരൂർ പറഞ്ഞു.
ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ലെന്നും ബി.ജെ.പിക്ക് സമ്പൂർണ അധികാരം ലഭിച്ചാലും ക്രൈസ്തവർ അരക്ഷിതരാകുമെന്ന് കരുതാനാവില്ലെന്നുമാണ് ജോർജ് ആലഞ്ചേരി അഭിമുഖത്തിൽ പറഞ്ഞത്. ഒന്നാം ബി.ജെ.പി സർക്കാറിന്റെ കാലത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത് ബി.ജെ.പിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയും ക്രൈസ്തവ സമൂഹം ചെയ്ത കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദി മികച്ച നേതാവാണ്. ആരുമായി തർക്കത്തിന് അദ്ദേഹം പോകുന്നില്ല. ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്രതലത്തിൽ ഉയർത്തുന്നതിന് മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നും ആലഞ്ചേരി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.