ഭാര്യയെയും മക്കളെയും കൊന്ന ശരീഫ് ഒളിവിൽ; പിടിക്കാനാകാതെ പൊലീസ്
text_fieldsകൊണ്ടോട്ടി: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവം കത്തിനിൽക്കുേമ്പാൾ ഏഴു വർഷം മുമ്പ് ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാത്തതിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രതിഷേധം. 2013 ജൂലൈ 22ന് പുലർച്ചയാണ് അരീക്കോടിനെ നടുക്കിയ കൊലപാതകം. വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ ഓടിച്ചിറക്കി ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന വാവൂര് ചുങ്കം കൂടാന്തൊടി മുഹമ്മദ് ഷരീഫിെൻറ കൊടും ക്രൂരത നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു.
ചെറിയ പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് പെരുന്നാൾ തലേന്ന് നോമ്പ് തുറന്ന ശേഷം മക്കളെയും ഭാര്യയെയും കൂട്ടി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. രാത്രി സ്വന്തം വീടിന് കിലോമീറ്റർ മാറി അരീക്കോട്-എടവണ്ണപ്പാറ റോഡില്‍ പെരുമ്പറമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ചിറക്കുകയായിരുന്നു. ഭാര്യയും മക്കളും വെള്ളക്കെട്ടില്‍ മുങ്ങിമരിക്കുന്നത് ഷരീഫ് നോക്കിനിന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രദേശവാസികളെ ഷരീഫ് തന്നെ വിവരമറിയിച്ചു. അപകട മരണമാണെന്ന് ധരിപ്പിച്ചു. ഒളവട്ടൂര്‍ മായാക്കര കാവുങ്ങല്‍ വീട്ടില്‍ മുഹമ്മദിെൻറയും ഫാത്തിമയുടെയും മകൾ സാബിറയും മക്കളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് കിട്ടാൻ രണ്ടാം വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു അരുംകൊല.
മുങ്ങിയത് ജാമ്യത്തിലിറങ്ങി
കേസിൽ അറസ്റ്റിലായ ഷരീഫിന് പിന്നീട് ഹൈകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാൻ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും വന്നില്ല. ഇതോടെ ജാമ്യം റദ്ദാക്കുകയും വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തു.
ഒളിവില്‍ കഴിയുന്ന ഷരീഫിനെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്നും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല െപാലിസ് മേധാവിക്ക് സാബിറയുടെ പിതാവ് മുഹമ്മദ് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. 2017 ഡിസംബര്‍ 14ന് മുഖ്യമന്ത്രിക്ക് പരാതി നല്കി. കൊലപാതകത്തിന് ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാഴ്ച മുമ്പ് അവസാന ശ്രമമെന്ന നിലയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്കി.
‘ഒരുനാള്‍ അവന് പിടിയിലാവും’
‘‘ഏഴു വര്‍ഷം കഴിഞ്ഞു, മകളും രണ്ട് പേരമക്കളും വിട്ടുപിരിഞ്ഞിട്ട്. അന്ന് തുടങ്ങിയതാണ് ഷരീഫിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍. ഇതിനായി മുട്ടാത്ത വാതിലുകളില്ല. പല സ്ഥലങ്ങളിലായി ഇയാളെ കണ്ടതായി വിവരം നല്‍കിയിരുന്നു. പ്രതിക്ക് അവകാശപ്പെട്ട സ്വത്തുവകകള്‍ മാതാവിെൻറ മരണശേഷം വില്‍പ്പന നടത്തിയത് ഷരീഫ് ഇപ്പോഴും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നതിന് തെളിവാണ്.
‘‘കൊല്ലം അഞ്ചലില്‍ പാമ്പ് കടിപ്പിച്ച് കൊലപാതകം നടത്തിയതും എെൻറ മകളെ വെള്ളത്തിൽ മുക്കി കൊന്നതും പണത്തിന് വേണ്ടിയായിരുന്നു. എെൻറ മക്കളെ കൊലപ്പെടുത്തിയവന് ഒരു നാള് പിടിയിലാകും’’ - മുഹമ്മദ് നിറകണ്ണുകളോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.