ഷാജൻ സ്കറിയയെ മർദിച്ച സംഭവം: നാലു പേർ പിടിയിൽ
text_fieldsതൊടുപുഴ: മറുനാടൻ മലയാളി പോർട്ടൽ ഉടമ ഷാജൻ സ്കറിയയെ കാർ തടഞ്ഞ് നിർത്തി മർദിച്ച സംഭവത്തിൽ പ്രതികളായ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബംഗളൂരുവിൽ നിന്ന് തൊടുപുഴ പൊലീസ് പിടികൂടി. ഡി.വൈ.എഫ്.ഐ മുൻ ഭാരവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പടെയുള്ളവരെയാണ് തിങ്കളാഴ്ച പിടിയിലായത്. കേസിൽ ഒരു പ്രതി കൂടിയുണ്ട്.
വിവാഹത്തിൽ പങ്കെടുക്കാൻ തൊടുപുഴയിലെത്തിയ ഷാജന് ശനിയാഴ്ച വൈകിട്ട് മങ്ങാട്ടുകവലയിൽ വെച്ചാണ് മർദനമേറ്റത്. ഷാജൻ സഞ്ചരിച്ചിരുന്ന കാറിൽ ജീപ്പു കൊണ്ടുവന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് ജീപ്പിലുണ്ടായിരുന്ന അഞ്ചുപേർ ചേർന്ന് ഷാജനെ മർദിച്ചു. സംഭവത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. ഇതിൽ ഒരാൾ ഫോൺ ഓണാക്കിയതോടെയാണ് പ്രതികൾ എവിടെയുണ്ടെന്ന സൂചന ലഭിച്ചത്.
തൊടുപുഴ സി.ഐ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉടൻ പൊലീസ് ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളുമായി പൊലീസ് തൊടുപുഴയിലേക്ക് യാത്ര തിരിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. സ്റ്റേഷനിൽ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വ്യാജവാർത്ത നൽകി എന്ന് ആരോപിച്ചാണ് ഷാജനെ മർദിച്ചതെന്നാണ് വിവരം.
പരിക്കേറ്റ ഷാജൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മനഃപൂർവം തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും ഷാജൻ സ്കറിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

