'നന്ദി വാക്കിലൊതുക്കില്ല, പാലക്കാടിനോട് ഇഷ്ടം'; വിജയം ആഗ്രഹിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ
text_fieldsപാലക്കാട്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ മെട്രോമാൻ ഇ. ശ്രീധരനെ നിലംപരിശാക്കിയ ഷാഫി പറമ്പിൽ തന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തിയത്. 'നന്ദി വാക്കിലൊതുക്കില്ല. പാലക്കാടിനോട് ഇഷ്ടം, ബഹുമാനം. അതിർവരമ്പുകൾക്കപ്പുറത്ത് ഈ വിജയം ആഗ്രഹിച്ചവർക്കെല്ലാം നന്ദി'-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടത്തിെൻറ അവസാനം ഷാഫി പറമ്പിൽ ഹാട്രിക് ജയം നേടിയിരുന്നു. ബി.ജെ.പി ടിക്കറ്റിൽ മെട്രോമാൻ ഇ. ശ്രീധരൻ കളത്തിലിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 3863 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്. ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. തുടക്കം മുതൽ തന്നെ മണ്ഡലത്തിലേത് ത്രികോണ മത്സരമാക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റിയിരുന്നു.
രാഷ്ട്രീയ വീക്ഷണങ്ങളും വികസന സങ്കൽപങ്ങളും ഒരുപോലെ മാറ്റുരച്ച മത്സരമായിരുന്നു ഇക്കുറി പാലക്കാേട്ടത്. ഷാഫി പറമ്പിലിനാകെട്ട പാളയത്തിൽ പടയും നേരിടേണ്ടതായുണ്ടായിരുന്നു. മുൻ ഡി.സി.സി പ്രസിഡൻറ് എ.വി. ഗോപിനാഥും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമായ എ. രാമസ്വാമിയും അടക്കമുള്ളവർ വിമതസ്വരങ്ങളായി.
ഇതിൽ രാമസ്വാമി തെരഞ്ഞെടുപ്പിന് മുേമ്പ പാർട്ടി വിടുകയും ചെയ്തു. 'വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം' എന്നിങ്ങനെ നാല് 'വി'കളുമായി കളം നിറയാനെത്തിയ ഇ. ശ്രീധരൻ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുേമ്പാൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫിയുടെ മികച്ച പ്രതിച്ഛായയെ നേരിടാന്‍ സി.പി.എം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നു.
കഴിഞ്ഞ രണ്ടു തവണയും പാലക്കാടിെൻറ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സി.പി.എമ്മിനെ ഞെട്ടിച്ച സംഭവമായിരുന്നു.