വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിലെ ആത്മഹത്യശ്രമം; അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
text_fieldsകിളിമാനൂർ: മാനേജ്മെൻറിനെ അനുസരിച്ച് മര്യാദക്ക് പഠിച്ചില്ലെങ്കിൽ കോളജിൽ ഏത് കേസ് ഉണ്ടായാലും എല്ലാറ്റിലും പ്രതിചേർത്ത് ജീവിതം തുലക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ആത്്മഹത്യശ്രമം നടത്തിയ നാലാംസെമസ്റ്റർ മെക്കാനിക് വിദ്യാർഥി ആർഷ് രാജ്(20) പറഞ്ഞു. പുതിയകാവിലെ വീട്ടിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പെൻറ നേതൃത്വത്തിൽ സന്ദർശിക്കാനെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുമായി സംസാരിക്കുകയായിരുന്നു കിളിമാനൂർ പുതിയകാവ് എള്ളുവിള പാർപ്പിടം വീട്ടിൽ സന്തോഷ്കുമാർ^ഷീജ ദമ്പതികളുടെ മകനായ ആർഷ് രാജ്. കോളജ് ആധികൃതരുടെ പീഡനവും ഒറ്റപ്പെടുത്തലും മൂലം ജീവിതം മടുത്താണ് താൻ ആത്മഹത്യ ശ്രമം നടത്തിയതെന്ന് നിറകണ്ണുകളോടെ വിദ്യാർഥി പറഞ്ഞു. മാതാവിെൻറ ശകാരം മൂലമാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന വ്യാജേന ഒരു പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്നും കോളജ് ഡയറക്ടർ സുഭാഷ് വാസുവിെൻറ തിരക്കഥക്കനുസരിച്ച് കെട്ടിച്ചമച്ച വാർത്തായാണെന്നും ആർഷ് വ്യക്തമാക്കി.
കോളജിൽ വൃത്തിയില്ലാത്ത ഭക്ഷണം വിളമ്പുന്നതിലും റെഫ്രിജറേറ്ററിനുള്ളിൽ പല്ലിയെ കണ്ടതിലും വിദ്യാർഥികൾക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് നല്ല ഭക്ഷണം നൽകണമെന്ന ആവശ്യം തെൻറ നേതൃത്വത്തിൽ കുട്ടികൾ ഉന്നയിച്ചു. കോളജിലെ ഒന്നാംവർഷ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ നിരപരാധിയായ തന്നെ പ്രതിചേർത്തു. ഡയറക്ടർ സുഭാഷ് വാസുവും സിൽബന്തിയായ കോളജ് പ്രിൻസിപ്പൽ എച്ച്. ഗണേശും ചേർന്ന് പൊലീസിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. വിദേശത്തായിരുന്ന പിതാവ് സന്തോഷ്കുമാറിനെ കോളജിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കോളജ് ഹോസ്റ്റലിലെ വൃത്തിഹീനമായ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കോളജ് അധികൃതരുടെ അനുമതിയോടെ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരികെ വന്നതുമുതൽ മാനേജ്മെൻറ് മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിക്കാത്തയാളെ ഹോസ്റ്റലിൽ വെച്ച് പൊറുപ്പിക്കില്ലെന്ന ഭീഷണിയും രാത്രിയിൽതന്നെ കോളജ് ഹോസ്റ്റലിൽനിന്ന് പുറത്താക്കാനുള്ള നടപടിയും തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കൈമുറിച്ചതിന് ശേഷം ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. തക്കസമയത്ത് താഴെയുണ്ടായിരുന്ന ഒന്നാംവർഷ വിദ്യാർഥികൾ കണ്ടതിനാൽ രക്ഷപ്പെടുത്താനായി. സുഭാഷ് വാസുവിെൻറ നേതൃത്വത്തിൽ നടന്ന അനുനയശ്രമത്തിൽ വീട്ടുകാർ ഒത്തുതീർപ്പിന് തയാറാകാത്തതോടെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആർഷിെൻറ മാതാവും വല്യച്ഛനും ആനാവൂർ നാഗപ്പനോട് പറഞ്ഞു. ആർഷിനും കുടുംബത്തിനും എല്ലാവിധ പിന്തുണയും ആനാവൂർ നാഗപ്പൻ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.