തിരുവനന്തപുരത്ത് നടുറോഡിൽ ഏറ്റുമുട്ടി എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ, കല്ലേറ്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ രാത്രിയിൽ നഗരമധ്യത്തിലെ നടുറോഡിൽ തെരുവ് യുദ്ധം. വിജയഹാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തുണ്ടായ തർക്കങ്ങളാണ് രാത്രി പത്തുമണിയോടെ നഗരവീഥിയിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
പരസ്പരം കല്ലേറ് നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് മണിക്കൂറുകളോളം എം.ജി. റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ കൂടുതൽ സീറ്റുകൾ നേടുകയും മൂന്ന് സീറ്റുകൾ കെ.എസ്.യു വിജയിക്കുകയും ചെയ്തു. സെനറ്റിലേക്ക് എസ്.എഫ്.ഐയും കെ.എസ്.യും ജയിച്ചു. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇരു സംഘടനാ പ്രവർത്തകരും സെനറ്റ് ഹാൾ കോമ്പൗണ്ടിൽ പ്രകടനം നടത്തി. ഇത് പലകുറി സംഘർഷത്തിന് കാരണമായി. പൊലീസ് ഇടപെട്ട് അപ്പോഴെല്ലാം പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെ എസ്.എഫ്.ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്കും കെ.എസ്.യു പ്രവർത്തകർ പാളയത്തേക്കും പ്രകടനം നടത്തി. സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി മടങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കല്ലേറുണ്ടായെന്നാണ് ആരോപണം. അതിനെ തുടർന്ന് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ നേർക്കുനേർ കല്ലെറിഞ്ഞ് പരസ്പരം കൊലവിളി നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിയാൻ തയാറായില്ല. തുടർന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.എ. റഹിം ഉൾപ്പെടെ സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചു. പൊലീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയും കെ.എസ്.യുക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ എം.ജി. റോഡ് ഉപരോധിച്ചു. ഇതിനിടയിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ വീണ്ടും കല്ലേറുണ്ടായി. കെ.എസ്.യു പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാരോപിച്ച് വീണ്ടും എസ്.എഫ്.ഐ പ്രവർത്തകരും തിരിച്ചുകല്ലെറിഞ്ഞു.
രണ്ട് വിഭാഗം പ്രവർത്തകർക്കുമിടയിൽ പൊലീസ് നിലകൊണ്ട് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകർ പിൻമാറാൻ തയാറായില്ല. ജലപീരങ്കി വാഹനത്തെ ആക്രമിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ തിരിഞ്ഞു. തുടർന്ന് വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് മൂന്ന് തവണ ഗ്രനേഡ് പ്രയോഗിച്ചു. എങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഇതിനിടെ സി.പി.എം നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെ സ്ഥലത്തെത്തി. യാതൊരു പ്രകോപനവുമില്ലാതെ സെനറ്റിൽ വിജയിച്ചവരുമായി എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെ ഏകപക്ഷീയമായി കെ.എസ്.യുവും പൊലീസും ചേർന്ന് ആക്രണം നടത്തുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
എസ്.എഫ്ഐ സംസ്ഥാന ഭാരവാഹികളായ ശിവപ്രസാദ്, സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭരണം കിട്ടിയതിന്‍റെ അഹങ്കാരത്തിൽ എന്തും ചെയ്യാമെന്ന് കരുതിയാൽ വിലപ്പോവില്ല. കാക്കി ധാരികളെ ഖദർ ധാരികൾ നിയന്ത്രിക്കുകയാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞിട്ടും തലസ്ഥാനനഗരിയിൽ സംഘർഷം തുടരുകയാണ്.തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയും പ്രതിഷേധിച്ചു. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി സ്ഥലത്തേക്ക് എത്തി. പാളയം പള്ളിക്ക് സമീപം കെ.എസ്.യു പ്രവർത്തകരും രാത്രിയിൽ തമ്പടിക്കുന്ന സാഹചര്യമാണ് രാത്രി വൈകിയും തുടരുന്നത്. വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

