വയനാട്ടിൽ സ്കൂൾ വളപ്പിൽ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു
text_fieldsസുൽത്താൻ ബത്തേരി: വയനാട്ടിൽ സ്കൂൾ വിദ്യാർഥിക്ക് വീണ്ടും പാമ്പുകടിയേറ്റു. ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി കാപ്പാട് സുലൈമാൻ-ഫാത്തിമ ദമ്പതികളുടെ മകനും ബീനാച്ചി ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് റെയ്ഹാനാണ് (ഏഴ്) ചൊവ്വാഴ്ച ഉച്ചക്ക് സ്കൂൾ വളപ്പിൽനിന്ന് പാമ്പുകടിയേറ്റത്. ഉച്ചക്ക് പരീക്ഷ കഴിഞ്ഞ ശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ. ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലും എത്തിച്ചു.
പാമ്പുകടിയേറ്റതിെൻറ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ആൻറിവെനം നൽകി. പാമ്പുകടിയേറ്റതിെൻറ ലക്ഷണങ്ങള്‍ വ്യക്തമാണെന്നും അതിെൻറ അടിസ്ഥാനത്തിലാണ് പ്രതിവിഷ ചികിത്സ നൽകിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കാലില്‍ പാമ്പ് കടിച്ചതായുള്ള പാടുകള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തന്നെ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളും അധ്യാപകരും ജനപ്രതിനിധികളും ആശുപത്രിയിൽ എത്തി.
സ്കൂള്‍ പരിസരത്തുവെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്കൂളിൽനിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട്. ഇത്രയും ദൂരം കുട്ടി നടന്നാണ് പോയത്. കഴിഞ്ഞമാസം ബത്തേരി സർവജന ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽനിന്ന് പാമ്പു കടിയേറ്റ് മരിച്ച സംഭവം ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.