മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ രണ്ടുപേർ പിടിയിൽ
text_fieldsതൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴുപേരിൽ രണ്ടുപേർ പിടിയിൽ. രോഗിയായി പ്രവേശിപ്പിക്കപ്പെട്ട രാഹുലിനെയും ഒരു റിമാൻഡ് പ്രതിയെയുമാണ് തൃശൂരിൽ നിന്ന് കണ്ടെത്തിയത്. തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണ് രാഹുൽ. രക്ഷപ്പെട്ട ഏഴുപേരിൽ ആറു പേരും റിമാൻഡ് പ്രതികളാണ്. ഇവരിൽ അഞ്ച് പേരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു (കണ്ണൻ), വിപിൻ, ജിനീഷ് എന്നീ പ്രതികളും രോഗിയായ രാഹുലും പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ടത്.
രാത്രി 7.50 ഓടെ ഇവരെ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് സംഭവം. കേന്ദ്രത്തിലെ തടവുകാരുടെ സെല്ലിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനെയും കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരെയും ആക്രമിച്ച പ്രതികൾ ഇവരുടെ ആഭരണവും മൊബൈലും കവർന്നാണ് കടന്നുകളഞ്ഞത്.
ഡ്യൂട്ടി നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ട സംഘം പൊലീസുകാരൻ രഞ്ജിത്തിനെ ആക്രമിച്ച് ഇയാളുടെ മൂന്ന് പവന്‍റെ മാല പൊട്ടിച്ചെടുക്കുകയും മൊബൈൽ തകർക്കുകയും ചെയ്തു. ഇവരിൽ നിന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം ഏഴുപേരും പലവഴിക്കാണ് പോയതെന്നും ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടൻ പിടികൂടാൻ കഴിയുമെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.