വഖഫ് ബോർഡിന് തിരിച്ചടി; ഹൈകോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉള്ളതിനാൽ മറ്റൊരു മേൽനോട്ടത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കേരള വഖഫ് ബോർഡ് കേസിൽ ബോർഡിന് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. നയപരമായതും സാമ്പത്തിക ബാധ്യത വരുത്തുന്നതുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ബോർഡിനെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, ബോർഡിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സുപ്രീം കോടതി നീക്കി. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉള്ളതിനാൽ മറ്റൊരു മേൽനോട്ടത്തിന്റെ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ജോയിന്റ് സെക്രട്ടറി ബോർഡിലെ ഒരു സാധാരണ അംഗമായി മാത്രമായിരിക്കും തുടരുക. ബോർഡിനെ പൂർണ്ണമായി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി.
കേസ് എത്രയും പെട്ടെന്ന് വാദം കേട്ട് തീർപ്പുകൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡ് നയപരമായ തീരുമാനങ്ങളോ മൂലധന ചെലവുകളോ ഉണ്ടാക്കാൻ പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കും.
വാദത്തിനിടെ, വഖഫ് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദി സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നു. ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഹരിജിയെ സർക്കാർ ഹൈക്കോടതിയിൽ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബോർഡിലെ അംഗങ്ങളുടെ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പൂർണ്ണമായി സ്റ്റേ ചെയ്യുന്നതിനെയും സർക്കാർ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

