ബി.ജെ.പിക്ക് തിരിച്ചടി, പാറളം ഗ്രാമപഞ്ചായത്ത് ഭരണവും പോയി; രണ്ടാഴ്ചക്കിടെ പാർട്ടിക്ക് നഷ്ടമാകുന്ന മൂന്നാമത്തെ പഞ്ചായത്ത്
text_fieldsതൃശൂർ: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ് പിന്തുണച്ചതോടെ തൃശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. 17 അംഗങ്ങളുള്ള ഭരണസമിതിയിൽ ആറ് കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അഞ്ച് എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
പ്രസിഡന്റ് അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട യോഗ നടപടികൾ ആരംഭിച്ചു. പ്രതിപക്ഷത്തിന് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് ആറ് വോട്ടുകൾ ലഭിച്ചു. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ബി.ജെ.പി ഭരണം നഷ്ടപ്പെടുകയായിരുന്നു. തൃശൂർ ജില്ലയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള തിരുവില്വാമലക്ക് പുറമേ പാറളം പഞ്ചായത്തിലുമായിരുന്നു ബി.ജെ.പി ഭരണം നിലനിന്നിരുന്നത്. അവിശ്വാസ പ്രമേയത്തോടെ ബി.ജെ.പിക്ക് പാറളം ഗ്രാമപഞ്ചായത്ത് ഭരണം കൈവിട്ടു.
പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിന്‍റെ ഒരു വോട്ട് അസാധുവായതിനെ തുടർന്നാണ് ബി.ജെ.പി പാറളത്ത് അധികാരത്തിലെത്തിയത്. ‘ഇൻഡ്യ’ മുന്നണിയുടെ മാതൃകയിലാണ് എൽ.ഡി.എഫും യു.ഡി.എഫും ഇവിടെ ബി.ജെ.പിക്കെതിരെ കൈകോർത്തത്. എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്നും ഇരുകൂട്ടരും തമ്മിലെ കൂട്ടുകെട്ട് ഇതിലൂടെ മറനീക്കി പുറത്തുവന്നെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
രണ്ടാഴ്ചക്കിടെ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം കൈവിട്ടത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം, ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നടന്നതിന് സമാനമായാണ് പാറളത്തും ഭരണം നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

