ഗുരുതര അനാസ്ഥ; കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിനടിയിൽ മണിക്കൂറുകൾക്ക് ശേഷം ഒരാളെ കണ്ടെത്തി
text_fieldsകോട്ടയം: മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടത്തിനടിയിൽ നിന്നും രണ്ടര മണിക്കൂറിന് ശേഷം ഒരാളെ കണ്ടെത്തി. തകർന്ന അവിശിഷ്ടങ്ങൾ നീക്കുന്നതിനിടെയായിരുന്നു പരിക്കുകളോടെ ഒരാളെ കണ്ടെത്തിയത്. കെട്ടിടത്തിൽ ആരുമില്ലെന്നായിരുന്നു മന്ത്രിമാർ അറിയിച്ചിരുന്നത്. അതിനാൽ രക്ഷാപ്രവർത്തനവും നടത്തിയിരുന്നില്ല.
എന്നാൽ, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കാൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഇതിന് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പഴയ കെട്ടിടമാണ് തകർന്നുവീണതെന്ന വാദം തെറ്റാണെന്നും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രി അപകടത്തിന് പിന്നാലെ സ്ത്രീയെ കാണാനില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായത്. ഇവരുടെ ഭർത്താവ് വിശ്രുതനാണ് പരാതി നൽകിയത്. ഇവരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയതെന്ന് സംശയമുണ്ട്.
ആശുപത്രി കെട്ടിടം തകർന്ന് വീണതിന് പിന്നാലെ മന്ത്രിമാരായ വി.എൻ വാസവനും വീണാജോർജും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. ഈ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും പഴയ സാധനങ്ങൾ ഇടുന്ന സ്ഥലമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടച്ചിട്ടിരുന്ന കെട്ടിടത്തിൻ്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. എന്താണ് നോക്കിയിട്ട് പറയാമെന്നും വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെട്ടിടത്തിൽ പഴയ സ്ട്രച്ചർ ഉൾപ്പെടെ ആശുപത്രി സാധനങ്ങൾ കാണാം. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും എങ്ങനെ ആൾക്കാർ ഇവിടെ എത്തിയെന്നതിൽ വ്യക്തമല്ലായിരുന്നു.
മൂന്ന് നിലകെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളും ഉപയോഗിക്കുന്നില്ലെന്നും മുകളിലെ നിലയിൽ മാത്രമാണ് വാർഡുള്ളതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ പ്രതികരിച്ചു. ഇവിടയുണ്ടായിരുന്ന നൂറിലധികം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

