Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീപാസും എം.ജി യിലെ...

സീപാസും എം.ജി യിലെ സ്വാശ്രയ സ്ഥാപനങ്ങളും വിവരാവകാശ പരിധിയിൽ

text_fields
bookmark_border
സീപാസും എം.ജി യിലെ സ്വാശ്രയ സ്ഥാപനങ്ങളും വിവരാവകാശ പരിധിയിൽ
cancel

തിരുവനന്തപുരം: ചുട്ടിപ്പാറ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മഹാത്മാഗാന്ധി സർവകലാശാല നേരിട്ടു നടത്തുന്നതും അഫലിയേറ്റ് ചെയ്തിട്ടുള്ളതുമായ മുഴുവൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി വിവരാവകാശ നിയമത്തിൻറെ പരിധിയിൽ. ഇത്തരം സ്ഥാപനങ്ങളുടെ ഏകോപനത്തിനായി രൂപവത്കരിച്ച സെൻറർ ഫോർ പ്രൊഫഷണൽ ആൻറ് അഡ്വാൻസ്ഡ് സ്റ്റഡീസ്(സീപാസ്)നെയും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.

പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്യൂട്ടിൽ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കമീഷൻ ഉത്തരവ്. ഈ സ്ഥാപനത്തിലെ വിദ്യാർഥി അമ്മു സജീവ് 2024 നവംബർ 15 ന് ഹോസ്റ്റലിൽ മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് തിരുവനന്തപുരം ആയിരൂർപാറ രാമപുരത്ത് പൊയ്കയിൽ ടി. സജീവ് അന്വേഷിച്ച വിവരങ്ങൾ സ്ഥാപനാധികാരികൾ നിഷേധിച്ചിരുന്നു. ഇത് സ്വാശ്രയ സ്ഥാപനമായതിനാൽ പൊതു അധികാരി അല്ലെന്നും വിവരാവകാശ നിയമം ബാധകമല്ലെന്നുമാണ് കാരണം പറഞ്ഞത്. തുടർന്ന് സജീവ് സമർപ്പിച്ച പരാതിയിലാണ് കമീഷണറുടെ കർശന ഉത്തരവുകൾ.

വിവരം നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് കമീഷൻ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 ന് മുമ്പ് സജീവിന് മുഴുവൻ വിവരങ്ങളും സൗജന്യമായി നല്കാൻ കമ്മിഷൻ നിർദ്ദേശിയിരുന്നെങ്കിലും വിവരം ലഭിയില്ലെന്ന രണ്ടാം പരാതി ഹരജിയിലാണ് പുതിയ ഉത്തരവ്. ഭരണഘടനാ നിർദേശത്താലോ, പാർലമെൻറോ നിയമസഭയോ പാസാക്കിയ നിയമത്താലോ, ബന്ധപ്പെട്ട സർക്കാരിൻറെ തീരുമാന പ്രകാരമോ നിലവിൽ വന്നതോ സർക്കാർ നിശ്ചയിച്ച ഭരണ സമിതി നിയന്ത്രിക്കുന്നതോ ആയ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും നിയമത്തിൻറെ പരിധിയിൽ വരുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

അതിനാൽ എം.ജി യൂനിവേഴ്സിറ്റിയിലെ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി വിവരങ്ങൾ നല്കണമെന്നും ഉത്തരവായി. എം.ജിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനായി സർക്കാർ രൂപവത്കരിച്ച സീപാസും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതൽ വിവരങ്ങൾ പുറത്തു നല്കണം. ഈ സ്ഥാപനങ്ങളിലെല്ലാം വിവരാധികാരി,അപ്പീൽ അധികാരി എന്നിവരെ നിയോഗിച്ച് സർക്കുലർ ഇറക്കണമെന്നും ആകാര്യം നോട്ടീസ് ബോഡിലും വെബ് സൈറ്റിലും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

കമീഷൻറെ ഉത്തരവ് മേയ് 16 നകം നടപ്പാക്കിയ വിവരം മേയ് 25 നകം തന്നെ എഴുതി അറിയിക്കണമെന്നും ഡോ.ഹക്കീം നിർദ്ദേശിച്ചു. അന്തരിച്ച അമ്മുവിൻറെ പിതാവ് ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകർപ്പുകൾ സഹിതം മേയ് 17 നകം സൗജന്യമായി ലഭ്യമാക്കാൻ ചുട്ടിപ്പാറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നടപടി സ്വീകരിക്കണം. ഇതിൻറെ കൈപ്പറ്റ് രസീത് മേയ് 20 നും കമീഷണർക്ക് ലഭ്യമാക്കണം.

ഉത്തരവുകൾ നടപ്പാക്കിയെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സീപാസ് ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ചുട്ടിപ്പാറ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവരങ്ങൾ കൃത്യമായി നല്കുന്നില്ലെങ്കിൽ സ്ഥാപന മേധാവി മുഴുവൻ ഫയലുകളും രേഖകളുമായി ജൂൺ നാലിന് രാവിലെ 11 ന് തിരുവനന്തപുരത്ത് എത്തി കമീഷണർ മുമ്പാകെ ഹാജരാകണമെന്നും ഉത്തരവുണ്ട്. ഹരജികക്ഷിക്കുവേണ്ടി അഡ്വ.നാദിർഷ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtiMGRight to Information Commissioner
News Summary - Seepas and self-help institutions in MG are under the ambit of RTI
Next Story