മുഖ്യമന്ത്രി ചർച്ചകൾക്കിടെ സുധാകരന്റെ വീട്ടിൽ ‘രഹസ്യയോഗം’
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടെ, കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ നടന്ന രഹസ്യ ഗ്രൂപ്പ് യോഗം പാതിവഴിയിൽ പിരിഞ്ഞു. കെ. സുധാകരൻ-കെ.സി. വേണുഗോപാൽ വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കാൻ ശ്രമിച്ച യോഗമാണ് മാധ്യമ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്ന സുധാകരൻ പക്ഷത്തെയും വേണുഗോപാൽ പക്ഷത്തെയും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
മുൻ ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ നേതാക്കൾ വെട്ടിലായി. ഇതോടെ നിശ്ചയിച്ച യോഗം റദ്ദാക്കി നേതാക്കൾ ഓരോരുത്തരായി മടങ്ങുകയായിരുന്നു.
മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ, ഇതൊരു ഔദ്യോഗിക യോഗമല്ലെന്നും സുധാകരനെ സന്ദർശിക്കാൻ സാധാരണ ഗതിയിൽ എത്തിയതാണെന്നുമാണ് നേതാക്കൾ നൽകിയ വിശദീകരണം.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാട് കെ. സുധാകരൻ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് തലത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെ, കണ്ണൂരിൽ ഇത്തരമൊരു ‘രഹസ്യ ഗ്രൂപ്പ് മീറ്റിങ്’ നടക്കാൻ ശ്രമിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

