പയ്യാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി കസ്റ്റഡിയിൽ; ഒന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതം
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ. രണ്ടാം പ്രതി രതീഷ് ആണ് പയ്യാവൂർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഒന്നാം പ്രതി ബിജേഷിനായി പൊലീസിന്‍റെ വ്യാപക തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചക്കാണ് പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നത്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികിൽ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. തടയാനെത്തിയ ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ചു. ഗുരുതര നിലയിലായ ഭാര്യ ശ്രുതി (28) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലപ്പണിക്കാരനായ നിധീഷ് വീടിനോട് ചേർന്ന ഷെഡിൽ ഇരുമ്പായുധങ്ങൾ നിർമിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പണിശാലയിൽ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അക്രമി സംഘം നിധീഷിനെ പല തവണ വെട്ടുകയായിരുന്നു.
സംഭവം കണ്ട് ഭാര്യ നിലവിളിച്ച് ഓടിയെത്തി തടയാൻ ശ്രമിച്ചു. തുടർന്ന് ശ്രുതിയെയും ക്രൂരമായി വെട്ടി. നിധീഷ് തൽക്ഷണം മരിച്ചു. സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം പൾസർ ബൈക്കിൽ രക്ഷപ്പെട്ടു. കൊലക്ക് പിന്നിൽ സാമ്പത്തികവും മറ്റ് ചില തർക്കങ്ങളുമാണെന്ന സൂചനയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരേതനായ മടത്തേടത്ത് വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകനാണ് കൊല്ലപ്പെട്ട നിധീഷ്. സിദ്ധാർഥ് (മൂന്നാം തരം വിദ്യാർഥി), സങ്കീർത്ത് എന്നിവർ മക്കളാണ്. സഹോദരി: നീതു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

