സീറ്റ് വിഭജനം: ലീഗുമായുള്ള ചർച്ച വിജയകരം- വി.ഡി സതീശൻ
text_fieldsവി.ഡി. സതീശൻ
കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ ലീഗുമായുള്ള ചർച്ച പൂർത്തിയായെന്നും വിജയകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച 30 മിനിറ്റിൽ തീർന്നു.
"ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന കാര്യങ്ങളെ എല്ലാ ഘടക കക്ഷികളുമായി ഉള്ളുവെന്ന് പറഞ്ഞതല്ലേ ,ഇതിപ്പോൾ മുപ്പത് മിനിറ്റിൽ തീർന്നു" വി.ഡി സതീശൻ പറഞ്ഞു. ലീഗിന് സീറ്റ് നഷ്ടമാവില്ലെന്നും ചർച്ചയിലെ തീരുമാനം നാളെ അറിയിക്കാമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകാനും പകരം പട്ടാമ്പി സീറ്റ് ആവശ്യപ്പെടാനും ലീഗ് ഏകദേശ ധാരണയിലെത്തിയിരുന്നു. രാഷ്ട്രീയമായി യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തിരുവമ്പാടി. സാമുദായികസമവാക്യമാണ് ഇവിടെ വിജയം നിർണയിക്കുന്നത്. ലീഗ് സ്ഥാനാർഥിയെ നിർത്തിയാൽ വിജയിക്കില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഏറ്റെടുത്താൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണ് തിരുവമ്പാടിയിൽ പരിഗണിക്കുന്നത്.
പട്ടാമ്പിയിൽ കോൺഗ്രസിലെ സി.പി. മുഹമ്മദ് രണ്ടുതവണ എം.എൽ.എ.യായതാണ്. കഴിഞ്ഞതവണ പട്ടാമ്പിയിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. മണ്ണാർക്കാട് കഴിഞ്ഞാൽ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള പാലക്കാട്ടെ മണ്ഡലമാണ് പട്ടാമ്പി. ലീഗിന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ സീറ്റ് വിഭജനത്തിൽ ചർച്ച വരും ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

