യുവതിയെ കൊന്ന് കല്ലുകെട്ടിത്താഴ്ത്തിയതായി സംശയം; മൃതദേഹം കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍
text_fieldsകാസര്‍കോട്: യുവതിയെ കൊലപ്പെടുത്തി കല്ലുകെട്ടിത്താഴ്ത്തിയെന്ന സംശയത്തെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍. വിദ്യാനഗർ പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്ന കൊല്ലം സ്വദേശിനി പ്രമീളയെ (30) കൊലപ്പെടുത്തിയെന്നാണ് സംശയം.
കാസര്‍കോട് സപ്ലൈ ഓഫിസില്‍ ക്ലീനിങ് ജോലിക്കാരിയായ പ്രമീളയെ കാണാനില്ലെന്ന ഭർത്താവ് ഷെൽവിെൻറ (35) പരാതിയില്‍ 20 ദിവസം മുമ്പ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഷെൽവിെൻറ മൊഴിയിലുണ്ടായ വൈരുധ്യം പൊലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍, പ്രമീളയെ കൊന്ന് ചന്ദ്രഗിരി പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്ന് മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹത്തിനായി പൊലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്സും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞമാസം 19നാണ് ആലക്കോട് സ്വദേശിയായ ഷെൽവിൻ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. എന്നാൽ, സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഷെൽവിൻ വ്യക്തമായ മറുപടി നൽകാത്തത് പൊലീസിന് സംശയമുണർത്തി. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് യുവാവ് കുറ്റം സമ്മതിച്ചത്.
14 വര്‍ഷം മുമ്പ് എറണാകുളത്തുവെച്ചാണ് ഷെല്‍വിനും പ്രമീളയും പ്രണയത്തിലായത്. ഷെല്വിന് എറണാകുളത്തെ പൗഡര്‍ കമ്പനിയിലും പ്രമീള തൊട്ടടുത്ത ഫാന്‍സി കടയിലും ജോലിക്കാരായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ചുതാമസം തുടങ്ങി.
സപ്ലൈ ഓഫിസില്‍ ക്ലീനിങ് ജോലിക്കാരിയായി ചേർന്ന പ്രമീള, ഒന്നര വര്‍ഷം മുമ്പാണ് മതം മാറി ഷെല്‍വിനെ വിവാഹം കഴിച്ചത്. ഇതിനിടെ ഷെല്വിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെചൊല്ലി ഇരുവരും തര്‍ക്കം പതിവായിരുന്നു. സെപ്റ്റംബര്‍ 19ന് രാത്രി അടിപിടിക്കിടെ പ്രമീള കൊല്ലപ്പെട്ടു.
തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മൃതദേഹം ചാക്കില്‍ കെട്ടി തെക്കില്‍ പാലത്തിലെത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായാണ് യുവാവിെൻറ മൊഴി. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാലേ കൂടുതല്‍ കാര്യങ്ങൾ വ്യക്തമാകൂവെന്നും വിദ്യാനഗർ സി.ഐ വി.വി. മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.