തീരത്ത് ഭീതി വിതച്ച് കടലേറ്റം
text_fieldsകൊടുങ്ങല്ലൂർ: താലൂക്കിെൻറ തീര ഭാഗങ്ങളിൽ കടലേറ്റം രൂക്ഷം. ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കൂടുതൽ ശക്തം. നിരവധി വീടുകളിൽ വെള്ളം കയറി. പല വീടുകളും താമസയോഗ്യമല്ലാതായി. ചില വീടുകൾ തകർന്നു. പ്രദേശത്തെ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പത്തോളം വീട്ടുകാർ ബന്ധു വീടുകളിലേക്ക് മാറി. എറിയാട്് എ.എം.ഐ.യു.പി സ്കൂൾ, ശ്രീനാരായണപുരം എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. എറിയാട് പഞ്ചായത്തിൽ മൂന്നു കുടുംബങ്ങളെയും ശ്രീനാരായണപുരം പഞ്ചായത്തിൽ ശ്രീകൃഷ്ണ കോളനിയിലെ ഒമ്പത് കുടുംബങ്ങളെയുമാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ആരംഭിച്ച കടൽക്ഷോഭത്തിൽ എറിയാട് ആറാട്ടുവഴി പള്ളി പൂർണമായും തകർന്നു.
പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനകത്തും പുറത്തും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ കടലേറ്റ നാളുകളിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എറിയാട് ഒന്നാം വാർഡിലെ കടപ്പുറത്തും ലൈറ്റ് ഹൗസ് കടപ്പുറത്തും വീടുകളിൽ വെള്ളം കയറി. ലൈറ്റ് ഹൗസ് പരിസരത്തെ കടലിനോട് ചേർന്ന വീടുകളിൽ നിന്ന് നേരത്തെ താമസക്കാർ ഒഴിഞ്ഞു പോയിരുന്നു. ഈ ഭാഗത്ത് പുതുതായി ജിയോ ബാഗ് തടയണ സ്ഥാപിച്ചതിനാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയില്ല. എന്നാൽ തടയണയില്ലാത്ത ഭാഗങ്ങളിൽ സ്ഥിതി വഷളാകുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രക്ഷുബ്ധമായ കടൽ ഞായറാഴ്ചയും കരയിലേക്ക് ആഞ്ഞടിക്കുകയാണ്. അഴീക്കോട് ലൈറ്റ് ഹൗസ്, ചേരമാൻ, മണപ്പാട്ടുച്ചാൽ, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് കാര പുതിയ റോഡ്, കാര വാക്കടപ്പുറം എന്നിവിടങ്ങളിലാണ് കടലേറ്റം ശക്തം. ശ്രീനാരായണപുരം പഞ്ചായത്തിെൻറ ഇരുപത്തിയൊന്നാം വാർഡിലെ അറപ്പത്തോട് ഭാഗത്ത് ഞായറാഴ്ച ശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി.
ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കടൽ ഭിത്തിയും ക്ഷേത്ര മതിലും മറികടന്നാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. അറപ്പത്തോട് ഭാഗവും കടൽ വെള്ളം കയറി നിറഞ്ഞ് ഒഴുകുകയാണ്. നിരവധി വീടുകൾ കടലേറ്റത്തിൽ താമസയോഗ്യമല്ലാതായിട്ടുണ്ട്. ചിലയിടങ്ങളിൽ ശക്തമായ തിരമാലയടിച്ച് ജിയോ ബാഗ് തടയണ ഇടിഞ്ഞു. ഇതിന് മുകളിലൂടെയാണ് കടൽവെള്ളം കരയിലേക്ക് ഒഴുകുന്നത്. തീരദേശ റോഡുകളും വെള്ളത്തിലായി. കരിങ്കൽ കടൽഭിത്തി നിർമിച്ചാൽ മാത്രമേ കടൽക്ഷോഭത്തെ ചെറുക്കാനാകൂവെന്ന് തീരദേശവാസികൾ പറയുന്നു. ഇ.ടി. ടൈസൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറുമാരും ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ബാഗ് തടയണ മറികടന്നും തിരകൾ
എറിയാട്: എറിയാട് തീരമേഖലയിൽ ഞായറാഴ്ചയും ശമനമില്ലാതെ കടൽക്ഷോഭം. ചേരമാൻ ബീച്ചിൽ പ്രതിരോധത്തിനായി സ്ഥാപിച്ച ജിയോ ബാഗ് തടയണ മറികടന്നാണ് തീരത്തേക്ക് ശക്തിയായി തിരയടിച്ചു കയറുന്നത്.
ഇവിടെ കടലോരത്തെ മൂന്നു വീടുകൾ കൂടി ഭീഷണിയിലായി. ചേരമാൻ ബീച്ചിൽ അണ്ടുരുത്തി ബിജു, കുന്നുങ്ങൽ സത്യഭാമ, കാരേക്കാട്ട് രാജൻ എന്നിവരുടെ വീടുകളാണ് കടൽവെള്ളം കയറി തകർച്ചഭീഷണി നേരിടുന്നത്. ബിജുവിെൻറയും സത്യഭാമയുടെയും കുടുംബം ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ലൈറ്റ് ഹൗസ് ബീച്ചിലും കടൽക്ഷോഭം ശക്തമാണ്. ഇവിടെ കടൽഭിത്തി തകർന്ന ഭാഗത്ത് വെള്ളം ശക്തിയായി കയറുന്നുണ്ട്. ഒന്നാം വാർഡിൽ മണപ്പാട്ടുചാലിൽ വെള്ളം കയറുന്നതിനാൽ വടക്കുംപുറത്ത് ഇബ്രാഹിമിെൻറ കുടുംബവും ഭീതിയിലാണ്. നേരത്തെ കടലേറ്റത്തെ തുടർന്ന് ക്യാമ്പിലേക്ക് താമസം മാറിയ ഇവർ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്.
പൊക്കാഞ്ചേരിയിൽ നിരവധി വീടുകളിൽ വെള്ളം കയറി
വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. 50ഓളം വീടുകളിൽ വെള്ളം കയറി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും വൈകീട്ടുമാണ് കടലാക്രമണം ശക്തമായത്. തിരയടിച്ച് വെള്ളം വീടുകളിലേക്ക് കയറുകയാണ്. വീടുകൾ ഭീഷണിയിലാണ്. സീവാൾ റോഡും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.