വരുന്നൂ രക്ഷകരാവാൻ ‘കടൽസുരക്ഷ സ്ക്വാഡ്’
text_fieldsകൊച്ചി: ഒാഖിയും പ്രളയവും പോലുള്ള ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്ത ൊഴിലാളികളെ ഉൾപ്പെടുത്തി കടൽരക്ഷ സ്ക്വാഡ് രൂപവത്കരിക്കുന്നു. സ്ക്വാഡിൽ അംഗമാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്രസർക്കാറിനു കീഴിൽ ഗോവയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നൽകും.
പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച സ്തുത്യർഹ സേവനത്തിെൻറ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് കടൽ പരിചയവും ശാരീരികക്ഷമതയുമുള്ള 20നും 45നുമിടയിൽ പ്രായമുള്ളവരെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്. 60 മത്സ്യഗ്രാമങ്ങളിലാകും സ്ക്വാഡുകൾ. ഒാരോ ഗ്രാമത്തിൽനിന്നും അഞ്ചു വള്ളങ്ങൾ തെരഞ്ഞെടുക്കും. ഒരു വള്ളത്തിൽ മൂന്നു തൊഴിലാളികൾ വീതമുണ്ടാകും. ആകെ 300 വള്ളങ്ങളിൽ 200 എണ്ണം പരമ്പരാഗത വള്ളങ്ങളും നൂറെണ്ണം യന്ത്രവത്കൃത വള്ളങ്ങളുമായിരിക്കും.
30 പേർ വീതമുള്ള രണ്ടു ബാച്ചായാണ് പരിശീലനം. ആദ്യ ബാച്ച് പരിശീലനം ഇൗമാസം അവസാനം തുടങ്ങുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. 20 ദിവസത്തെ പരിശീലന കാലയളവിൽ ഒാരോരുത്തർക്കും പ്രതിദിനം 700 രൂപ വീതം സ്റ്റൈപൻഡ് നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. മറ്റു തൊഴിലുകൾക്ക് യോഗ്യത സർട്ടിഫിക്കറ്റായി ഇത് ഉപയോഗിക്കാം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ക്വാഡ് അംഗങ്ങൾക്ക് സർക്കാർ വേതനം നൽകും. ഒാഖിയിലും പ്രളയത്തിലും രക്ഷാപ്രവർത്തനം നടത്തിയ വള്ളങ്ങൾക്ക് മുൻഗണന നൽകും. ആധുനിക വാർത്തവിനിമയ, നാവിഗേഷൻ, ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വള്ളങ്ങൾക്കും പ്രത്യേക പരിഗണനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.