'അഭിമന്യു കൊലപാതകവുമായി എസ്.ഡി.പി.ഐക്ക് ഒരു ബന്ധവുമില്ല, സി.പി.എം പറഞ്ഞത് ഞങ്ങളുമായി കൂട്ടിച്ചേർക്കേണ്ടതില്ല'; വെളിപ്പെടുത്തലുമായി എം.കെ. ഫൈസി
text_fieldsകോഴിക്കോട് : മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊലപാതകവുമായി എസ്.ഡി.പി.ഐക്ക് ഒരു ബന്ധവുമില്ലെന്നും അതിൽ സി.പി.എം പറഞ്ഞതുമായി എസ്.ഡി.പി.ഐയെ കൂട്ടിച്ചേർക്കേണ്ടതില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. തലശ്ശേരിയിൽ കാരായി രാജനെ പരാജയപ്പെടുത്തണമെന്നും അതിന് തങ്ങളുടെ ശക്തനായ സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയിട്ടുണ്ടെന്നും ഫൈസി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്തിടത്ത് ഏതെങ്കിലും മുന്നണിക്കാകും എസ്.ഡി.പി.ഐയുടെ പിന്തുണ. എൽ.ഡി.എഫ് സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന അഭിപ്രായം പാർട്ടിക്കില്ല. ബി.ജെ.പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ നൽകുക. ബി.ജെ.പിക്ക് വിജയസാധ്യതയുള്ള നേമത്ത് എൽ.ഡി.എഫിന് പരസ്യ പിന്തുണ നൽകും. എന്നാൽ മഞ്ചേശ്വരത്ത് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും .
കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ആരുടെയോ പ്രീതി സമ്പാദിക്കാനാണ് എസ്.ഡി.പി.ഐയെ എതിർക്കുന്നത്. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ കോൺഗ്രസും എസ്.ഡി.പി.ഐയും ഒപ്പമുണ്ടെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവുൾപ്പെടെ ഞങ്ങളെ എതിർക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങൾക്കും ഇല്ല. കോൺഗ്രസിലെ മറ്റു നേതാക്കൾ എസ്.ഡി.പി.ഐയുടെ കാര്യത്തിൽ ഈ വാശി കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തുണയുടെ കാര്യത്തിൽ പരസ്യപ്രഖ്യാപനം വേണോ അതോ പ്രവർത്തകർക്ക് മാത്രം നിർദ്ദേശം നൽകിയാൽ മതിയോ എന്ന കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

