രോഗിയുടെ വയറ്റിൽ കത്രിക; പരിഹാസ പ്രതികരണം നടത്തിയ ഡോ. ലളിതാംബികക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവെച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികക്കെതിരെ പൊലീസ് കേസെടുത്തു. ഉഷാ ജോസഫിന്‍റെ ഭർത്താവ് ജോസഫ് നൽകിയ പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്.
ഇന്നലെ വിഷയത്തില്‍ പരിഹാസം നിറഞ്ഞ വിചിത്ര പ്രതികരണം ഡോ. ലളിതാംബിക നടത്തിയിരുന്നു. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അഞ്ചല്ല 50 കൊല്ലം കത്രിക ഉള്ളില്‍ ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫ്ലോര്‍ നഴ്സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് അറിയില്ല. സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചിരുന്നു. 38 വർഷം ആലപ്പുഴയില്‍ സേവനം അനുഷ്ഠിച്ചതാണെന്നും താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്‍റെ പേര് പറയാറുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. വേദന വന്നിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്‍റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടർ പരിഹസിക്കുകയും ചെയ്തിരുന്നു.
ഡോ. ലളിതാംബികയുടെ പ്രതികരണത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തുവന്നിരുന്നു. സ്വന്തം തൊഴിലിനോടുള്ള അനാദരവാണ് ലളിതാംബികയുടെ പ്രതികരണത്തിലുള്ളതെന്നും എത്ര നിസാരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്നതിന്റെയും ഉത്തരവാദിത്തം ഇല്ലായ്മയുടെയും ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞിരുന്നു. ഡോക്ടര്‍ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്ന കാര്യമല്ല. പല തവണ ഡോക്ടറെ വീട്ടില്‍ പോയി കണ്ടുവെന്നു കുടുംബം പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഡോ. ലളിതാംബികക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
2021ൽ ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിച്ച ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. ഡോ. ഷാഹിദ ഇപ്പോൾ തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിൽ അസോഷ്യേറ്റ് പ്രഫസറാണ്. ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന പി.എസ്. ധന്യ ആലപ്പുഴ മെഡിക്കൽ കോളജിലെ ഗ്രേഡ് 1 നഴ്സിങ് ഓഫിസറാണ്.
ഉഷ ജോസഫിന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉഷയുടെ മകന്‍ ഷിബിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. ഉഷയുടെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ നടക്കും.
അതേസമയം, ഈ സംഭവത്തിലും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്ന സാഹചര്യത്തിലും ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിക്കയറി. വാതിലിൽ റീത്ത് വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

