അഞ്ചുവർഷം മുമ്പ് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക; അന്വേഷണത്തിന് ഉത്തരവ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്ന് അഞ്ചുവർഷത്തിനുശേഷം കത്രിക കണ്ടെത്തി. കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ കോഴിക്കോട് അടിവാരം സ്വദേശിനി ഹർഷിനയുടെ (30) മൂത്രസഞ്ചിയിൽനിന്നാണ് 11 സെന്റി മീറ്റർ വലുപ്പമുള്ള കത്രിക പുറത്തെടുത്തത്.
2017 നവംബറിലാണ് ഹര്‍ഷിന മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ആറുമാസംമുമ്പാണ് കടുത്ത ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതെന്ന് യുവതി പറഞ്ഞു. ഇതോടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ മൂത്രസഞ്ചിയിൽ ലോഹഭാഗമുള്ളതായി കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിക്ക് 17ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. 29ന് ഹർഷിന ആശുപത്രി വിട്ടു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മെഡി. കോളജ് പ്രിൻസിപ്പൽ ഉത്തരവിട്ടു. പ്ലാസ്റ്റിക് സർജറി, ഗ്യാസ്ട്രോ എന്ററോളജി, ശസ്ത്രക്രിയ മേധാവികളടങ്ങുന്ന അന്വേഷണ കമീഷനാണ് പരാതി പരിശോധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.