കോവിഡ് ഭീതിക്ക് 'അവധി'; സ്കൂളുകൾ നാളെ തുറക്കും
text_fieldsതിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ ബുധനാഴ്ച പുതിയ അധ്യയനവർഷത്തിലേക്ക്. കോവിഡ് വ്യാപനത്തിൽ 2020ലും 2021ലും ജൂണിൽ സ്കൂൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് ഭീതി കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിദ്യാർഥികളും അധ്യാപകരും പാലിക്കണം.
42.9 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലെത്തുക. മൂന്നരലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസ് പ്രവേശനത്തിലൂടെ സ്കൂളിൽ നവാഗതരായിരിക്കും. ഇത്തവണയും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥി പ്രവേശനം ഉയർന്നതായാണ് സൂചന. ആറാം പ്രവൃത്തി ദിവസത്തിന് ശേഷമായിരിക്കും കണക്ക് പുറത്തുവരുക.
പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗത്തിെൻറ വിതരണം ഏറക്കുറെ അന്തിമഘട്ടത്തിലാണ്. സൗജന്യ കൈത്തറി യൂനിഫോം വിതരണം ജൂൺ ഒന്നിന് തുടങ്ങുമെന്നാണ് പ്രഖ്യാപനം. വിരമിക്കൽ നടന്ന സ്കൂളുകളിലും കുട്ടികൾ വർധിച്ച സ്കൂളുകളിലും മതിയായ അധ്യാപകർ ഇല്ലാത്തത് പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിനിടയിലും സർക്കാറിന് വെല്ലുവിളിയാണ്.
സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടക്കുമ്പോഴും പാഠ്യപദ്ധതി പരിഷ്കരണ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. വിദഗ്ധസമിതി രൂപവത്കരിച്ചിട്ട് രണ്ടുമാസമായെങ്കിലും ആദ്യയോഗം പോലും ചേർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.