സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ േചർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ നിർദേശിച്ചു.
ഒക്ടോബർ നാലുമുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നുണ്ട്. ഒക്ടോബര്‍ 18 മുതല്‍ കോളജ് തലത്തില്‍ വാക്സിനേഷന് സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കും. അതിന് ശേഷമുള്ള കാര്യങ്ങളെല്ലാം പരിശോധിച്ചശേഷം ആവശ്യമായ മുന്നൊരുക്കങ്ങൾ കൈക്കൊണ്ട് സ്കൂളുകൾ തുറക്കാനാണ് തീരുമാനം.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയാറെടുപ്പ് നടത്തണം. രോഗ പ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടെടുക്കുന്നതാകും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്കുകള്‍ തയാറാക്കണം. സ്കൂളുകളിലും മാസ്ക്കുകള്‍ കരുതണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ലാബ് ആൻറിജൻ പരിശോധന നിർത്തും
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആൻറിജൻ പരിശോധന നിര്‍ത്തലാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആൻറിജന്‍ പരിശോധന നടത്തിയാൽ മതി. 65 വയസ്സിന് മുകളിലുള്ളവരില്‍ വാക്സിൻ സ്വീകരിക്കാത്തവരെ എത്രയുംവേഗം കണ്ടെത്തി വാക്സിനേഷന് നല്കാന് പ്രത്യേക ഡ്രൈവ് നടത്തും. വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്കരണ നടപടികള്‍ ശക്തമാക്കും.
വാർഡ് ഇളവുകൾ ഉദാരമാകും
പ്രതിവാര ഇന്ഫക്ഷന് റേഷ്യോ (ഡബ്ല്യു.െഎ.പി.ആർ) എട്ട് ശതമാനത്തിൽനിന്നും 10 ശതമാനത്തിലേക്കുയർത്തി ആ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതോടെ കൂടുതൽ വാർഡുകളിൽ ഇപ്പോൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരും. ഡബ്ല്യു.െഎ.പി.ആർ പത്തിൽ കൂടുതലുള്ള ഇടങ്ങളിൽ ലോക്ഡൗൺ തുടരും.
സമ്പർക്കാന്വേഷണം കൂട്ടും
ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്ക അന്വേഷണത്തിെൻറ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആര്.ആര്.ടി.കള്‍, അയല്പക്ക സമിതികള്‍ എന്നിവയെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുന്നുകഴിക്കാൻ അനുമതിയില്ല
സംസ്ഥാനത്തെ ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബാറുകളുടെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനം. അടുത്ത ആഴ്ച ചേരുന്ന അവലോകനയോഗം ഇൗ വിഷയത്തിൽ തീരുമാനമെടുക്കും. തിയറ്ററുകളും ഒാഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യവും യോഗം പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.