സ്കൂൾ സമയമാറ്റം: മന്ത്രിയുടെ വാക്കിൽ വിശ്വാസം; സർക്കാർ പ്രായോഗികവശം ബോധ്യപ്പെടുത്തി -ജിഫ്രി തങ്ങൾ
text_fieldsചേളാരി: സ്‌കൂൾ സമയമാറ്റത്തിൽ അടുത്ത വർഷം കൂടിയാലോചിച്ച് വേണ്ടത് ചെയ്യാമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ന് സമസ്ത പ്രസിസന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരാൾ ഒരു വാക്ക് പറഞ്ഞാൽ വിശ്വസിക്കണമല്ലോ. സർക്കാർ അതിന്റെ പ്രായോഗിക വശം തങ്ങളെ ബോധ്യപ്പെടുത്തി. കോടതിവിധിയും പ്രത്യേക കമീഷന്റെ തീരുമാനവുമടക്കം കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു.
സർക്കാറിൽനിന്ന് നല്ല മറുപടി ഇല്ലാത്തതുകൊണ്ടാണ് സമസ്ത ആദ്യം പ്രതിഷേധിച്ചത്. നല്ല മറുപടി ലഭിച്ചപ്പോൾ പ്രതിഷേധം നിർത്തിവെച്ചു. കോടതിവിധിയുള്ള കാര്യം സമസ്തക്ക് അറിയുമായിരുന്നില്ല. സർക്കാറാണ് അത് വിശദീകരിച്ചുതന്നത്. വാക്കുപാലിക്കുമെന്നുതന്നെയാണ് മനസ്സിലാക്കുന്നത്. ആരുടെയും സമ്മർദത്തിന് വഴങ്ങില്ലെന്ന് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത് സമസ്‌തയെക്കുറിച്ചായിരിക്കില്ല. വേറെയാരുടെയും സമ്മർദത്തിന് വഴങ്ങില്ലെന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
സമസ്ത - ലീഗ് വിഷയത്തിൽ അനുരഞ്ജന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ വ്യക്തമാക്കി. എല്ലാം നല്ല നിലക്ക് ആണ് നടക്കുന്നത്. എല്ലാവരും നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്. അതിന് പ്രത്യേകം കമ്മിറ്റികളുണ്ട്. മധ്യസ്ഥർ മുഖേനയും മധ്യസ്ഥർ ഇല്ലാതെയും ചർച്ചകൾ നടന്നു. തുടർന്നും ചർച്ചകൾ ഉണ്ടാവും. അതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. സമസ്തയുടെ നൂറാം വാർഷിക സമ്മേളന പ്രചാരണത്തിന് മുൻപായി എല്ലാം തീരും. എല്ലാവരും യോജിച്ചു തന്നെ പോകും.
സുപ്രഭാതത്തിന് എതിരെ ചിലർ പ്രവർത്തിക്കുന്നു എന്ന വാദം തെറ്റാണ്. അങ്ങനെ ഒരു അറിവ് സമസ്തക്കില്ല. സി.ഐ.സി വിഷയം സ്വാദിഖലി തങ്ങൾ ഏറ്റെടുത്തത് ആണ്. അതിൽ തങ്ങൾ കാര്യങ്ങൾ അറിയിക്കുമെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.
സമസ്തയുടെ നൂറാം വാർഷികം ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുനിയയിൽ വെച്ചു നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡിസംബർ 19 മുതൽ 29 വരെ കന്യാകുമാരി മുതൽ മംഗലാപുരം വരെ നീളുന്ന പ്രചാരണ യാത്ര നടത്തും. ഒരു ജില്ലയിൽ ഒരു സ്വീകരണ കേന്ദ്രം മാത്രം ഉണ്ടായിരിക്കുകയുള്ളു. മലപ്പുറം ജില്ലയിൽ രണ്ടിടത്ത് സ്വീകരണമൊരുക്കും. അന്താരാഷ്ട്ര പ്രചാരണ സമ്മേളനം യു.എ.ഇയിൽ വെച്ച് നടക്കും. ദേശീയ പ്രചാരണ സമ്മേളനം ന്യൂഡൽഹിയിലും നടക്കും -അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

