എസ്.ബി.ഐയിലെ വനിതകൾ ഇന്ന് പ്രതിഷേധ ജ്വാലയുയർത്തും
text_fieldsതൃശൂർ: ലോകം വനിതദിനം ആഘോഷിക്കുമ്പോൾ പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള സർക്കിളിലെ ഒരുകൂട്ടം വനിതജീവനക്കാർ ബുധനാഴ്ച ജ്വാലയുയർത്തും; ആഘോഷത്തിന്റേതല്ല, പ്രതിഷേധത്തിന്റെ. അവർ ബാഡ്ജ് ധരിച്ച് ജോലിക്കെത്തും.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും. പണിമുടക്കിൽ പങ്കെടുത്തതിന് വനിതകൾ ഉൾപ്പെടെയുള്ള കുറെ ജീവനക്കാരെ സ്ഥലംമാറ്റുകയും ആയിരത്തോളം പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്ത സർക്കിൾ മേധാവികളുടെ ‘ക്രൂര വിനോദ’മാണ് വനിതദിനത്തിൽ അവരെ തെരുവിൽ ഇറക്കുന്നത്.
അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങളാണ് ഫെബ്രുവരി 24ലെ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ മാനേജ്മെന്റിന്റെ പ്രതികാര നടപടികൾക്ക് ഇരയാകുന്നത്. പണിമുടക്കിയത് നിയമവിരുദ്ധമാണെന്നാണ് മാനേജ്മെന്റിന്റെ വാദം. നോട്ടീസ് നൽകി, അതിന്മേൽ ചർച്ച നടത്തി പരാജയപ്പെട്ടപ്പോഴായിരുന്നു പണിമുടക്കിയത്. സംഘടനയുടെ മുഖ്യഭാരവാഹികൾ അടക്കമുള്ളവരെ സ്ഥലം മാറ്റുന്ന തിരക്കിലാണ് ബാങ്ക്. ഓരോ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെയും രണ്ടുവീതം സംഘടനാംഗങ്ങളെ സ്ഥലം മാറ്റുകയാണ്. വീട്ടിൽ പ്രായമായ മാതാപിതാക്കളും ചെറിയ മക്കളുമുള്ള വനിതകൾക്കുമുണ്ട് മാറ്റം. പലരെയും അന്നന്ന് പോയിവരാൻ പ്രയാസമുള്ള ഇടങ്ങളിലേക്കാണ് മാറ്റിയത്.
ബാങ്ക് ശാഖകളിലെ ആയിരത്തിമുന്നൂറോളം ക്ലർക്കുമാരെ കൗണ്ടർ ജോലിയിൽനിന്ന് പിൻവലിച്ച് ‘മൾട്ടി പ്രോഡ്ക്ട് സെയിൽസ് ഫോഴ്സ്’ (എം.പി.എസ്.എഫ്) എന്ന മാർക്കറ്റിങ് വിഭാഗമുണ്ടാക്കി അതിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് എതിരെയാണ് സംഘടന പണിമുടക്കിയത്.
സംഘടനയുടെ പരാതിയെത്തുടർന്ന് ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ (മധ്യമമേഖല-കൊച്ചി) വിഷയത്തിൽ ഇടപെട്ട് തൽസ്ഥിതി നിലനിർത്താൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റിനെയും സംഘടന ഭാരവാഹികളെയും ബുധനാഴ്ച രാവിലെ കൊച്ചിയിൽ ചർച്ചക്കും വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.