പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ യാത്രയായി; കോവിഡ് കാലത്തെ മറ്റൊരു ദയനീയ കാഴ്ച
text_fieldsതലോർ: പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ നിത്യതയിലേക്ക് യാത്രയായി. മകനെ കാണാനുള്ള ആഗ്രഹത്തിൽ ഗൾഫിൽനിന്ന് മറ്റൊരാളുടെ ടിക്കറ്റിൽ തലോറിലെത്തിയ വില്യംസിന് മരണസമയത്ത് മകെൻറ അടുത്ത് നിൽക്കാൻ പോലും കഴിഞ്ഞില്ല. നിരീക്ഷണത്തിൽ കഴിഞ്ഞ വില്യംസിന് മകനെ കാണാൻ ആരോഗ്യ വകുപ്പ് അവസരമൊരുക്കിയത് മറ്റുള്ളവരെയെല്ലാം പരിസരത്തുനിന്ന് മാറ്റിയ ശേഷം അൽപ സമയം. പിന്നീട് അണുനശീകരണം നടത്തിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
തലച്ചോറിലെ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു പൊറത്തൂർ വില്യംസിെൻറ മകൻ രണ്ടര വയസ്സുള്ള സാവിയോ. തിങ്കളാഴ്ച രാവിലെയാണ് സാവിയോ മരിച്ചത്. ഫെബ്രുവരിയിൽ സാവിയോ അമ്മ ജാനറ്റിനോടെപ്പം നാട്ടിലെത്തിയ ശേഷമാണ് രോഗം കണ്ടത്തിയത്. ഉടൻ ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും രോഗം മൂർച്ഛിച്ചു.
വിവരം അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്താണ് വില്യംസ് എത്തിയത്. വില്യംസിെൻറ സങ്കടക്കഥ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാറാണ് തെൻറ ടിക്കറ്റ്് വില്യംസിന് നൽകിയത്. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളാണ് യാത്രക്ക് വഴിയൊരുക്കിയത്. നാട്ടിലെത്തി ഉടൻ നിരീക്ഷണത്തിൽ പോയതോടെ മരണം വരെ മകനെ കാണാൻ കഴിഞ്ഞില്ല.
ഉച്ചകഴിഞ്ഞായിരുന്നു കുഞ്ഞിെൻറ സംസ്കാര ചടങ്ങുകൾ. മകനെ കാണാനാവാതെ വില്യംസ് ക്വാറൻറീൻ കേന്ദ്രത്തിലിരുന്ന് വിങ്ങിപ്പൊട്ടി. അവസാനമായി കാണാൻ എങ്ങനെയും അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും മറ്റുള്ളവരെ മാറ്റിയും അണുനശീകരണം നടത്താനുമുള്ള മാർഗം നിർദേശിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു വില്യംസ് എത്തിയത്. മകെൻറ മൃതദേഹത്തിന് സമീപം പൊട്ടിക്കരഞ്ഞ വില്യംസിന് അന്ത്യചുംബനം നൽകാൻ പോലും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.