ആൻലിയയുടെ കുഞ്ഞുഹൃദയത്തിനും മിടിക്കണം..
text_fieldsകോഴിക്കോട്: വിവാഹം കഴിഞ്ഞ് പത്തു വർഷത്തിനുശേഷമാണ് മലപ്പുറം ചേളന്നൂർ സ്വദേശികളായ ബിജുവിനും ഷൈമക്കും മകൾ പിറന്നത്. ഒരുപാട് ചികിത്സകളും നേർച്ചകളും കഴിഞ്ഞ് ആൻലിയ എത്തിയപ്പോൾ അച്ഛനുമമ്മയും വീട്ടുകാരും ബന്ധുക്കളുമെല്ലാം ഏറെ സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തിന് വലിയ ആയുസ്സുണ്ടായില്ല. ജനിച്ച അന്നുമുതൽ അവളെ നിരന്തരം രോഗങ്ങൾ അലട്ടി. കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിലും ഐ.സി.യുവിലും തന്നെയായിരുന്നു ഇപ്പോൾ നാലര മാസം പ്രായമുള്ള ആൻലിയ. ശ്വാസംമുട്ടലുമായി പ്രവേശിപ്പിച്ച ആൻലിയയെ കടുത്ത ന്യൂമോണിയയും പിടികൂടി. കുഞ്ഞിന്റെ ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ നടത്തിയ പരിശോധനകൾക്കൊടുവിൽ ഹൃദയത്തിൽ ദ്വാരമുണ്ടെന്ന് കണ്ടെത്തി. കൂടാതെ രക്തം പമ്പ് ചെയ്യുന്ന വാൽവിന്റെ പ്രക്രിയകളും ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് തെളിഞ്ഞു.
പാർഷ്യൽ എ.വി കനാൽ ഡിഫെക്ട് എന്ന് അറിയപ്പെടുന്ന രോഗംമൂലം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവിൽ വലിയ വ്യത്യാസമുണ്ടാകും. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അനുവാദത്തോടെ ആസ്റ്റർ മിംസിലെത്തുകയായിരുന്നു കുടുംബം. പാർഷ്യൽ എ.വി കനാൽ ഡിഫെക്ട് പിടിപെടുന്ന കുഞ്ഞുങ്ങൾക്ക് സാധാരണഗതിയിൽ മൂന്നു വയസ്സിനു ശേഷം മാത്രമാണ് ശസ്ത്രക്രിയ നടത്താറുള്ളത്. എന്നാൽ ആൻലിയക്ക് രോഗം വളരെ കൂടുതലായതിനാൽ നാലര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു മിംസിലെ ഡോക്ടർമാരെന്ന് പീഡിയാട്രിക് കാർഡിയോ കൺസൽട്ടന്റ് ഡോ. പ്രിയ പറഞ്ഞു.
ശസ്ത്രക്രിയക്ക് മൂന്നര ലക്ഷത്തോളം രൂപ ചെലവാകും. ഇത് സ്വരൂപിക്കാൻ കൂലിപ്പണിക്കാരനായ ബിജുവിനെക്കൊണ്ടാവില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ഇനി ഇവരുടെ പ്രതീക്ഷ.
മാധ്യമം ഹെൽത്ത് കെയറും ആസ്റ്റർ മിംസും ചേർന്ന് നടത്തുന്ന സേവ് ദ ലിറ്റിൽ ഹാർട്ട് പദ്ധതിയിലൂടെ സുമനസ്സുകൾ നൽകുന്ന സംഭാവനയിലൂടെ ആൻലിയയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താം. വിശദവിവരങ്ങൾക്ക് 7510861000 എന്ന നമ്പറിൽ ബന്ധപ്പെടാം. MIMS Charitable Trust , A/c No 10622323839 Mananchira Calicut Branch, IFS Code : SBIN0000861.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.