പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ടെങ്കിൽ കൂടിയാലോചനകളിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരാതി ഉന്നയിക്കാൻ ഉമ്മൻചാണ്ടി ഡൽഹിയിൽ നേതാക്കളെ കാണുന്നതിനിടെയാണ് സതീശന്‍റെ പ്രതികരണം.
പുന:സംഘടനയുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും പരാതികൾ പരിഹരിക്കാൻ കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിലിരിക്കുന്നവർ എന്ന നിലക്ക് കൂടിയാലോചനകൾ നടത്താൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പുന:സംഘടന നിർത്തിവെക്കണമെന്നും നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും ബെന്നി ബെഹനാനും ഡൽഹിയിൽ നേതാക്കളെ കാണുന്നുണ്ട്. എ.കെ.ആന്‍റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തിയ ഉമ്മൻചാണ്ടി പ്രസിഡന്‍റ് സോണിയാ ഗാന്ധിയെയും കാണുന്നുണ്ട്. സമാനമായ പരാതിയുമായി കേന്ദ്ര നേതൃത്വത്തെ കാണാനൊരുങ്ങുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.