മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിതടഞ്ഞ സംഭവം: ചേന്തി അനിലിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ പൊലീസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിയായ കോൺഗ്രസ് മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെ പൂട്ടാൻ പൊലീസ്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം. ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തി ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയെ വഴിതടയാൻ അനിലും സംഘവും ഗൂഢാലോചന നടത്തി എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കേസിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേന്തി അനിലിന്റെ പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. മുഖ്യമന്ത്രിയുടെ വഴിതടയുന്ന ദൃശ്യങ്ങൾ നേരത്തേ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടായിരുന്നു.
അറസ്റ്റിലായ ചേന്തി അനിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഇയാളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി ഉത്തരവ് പറയാനിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം. ഒപ്പം കസ്റ്റഡി അപേക്ഷയും നൽകാനാണ് പൊലീസ് തീരുമാനിച്ചത്. വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ തർക്കമുണ്ടാകുകയും മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയോട് 'മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്ന് അനിൽ തിരിച്ചു ചോദിച്ചുവെന്നാണ് പരാതി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് എൻ. ശക്തനാണ് സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. ചേന്തി അനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

