‘സർപ്പ’ ഓപണായി; ആലപ്പുഴ ജില്ലയിൽനിന്ന് 4,257 പാമ്പുകൾ വനത്തിലെത്തി
text_fieldsആലപ്പുഴ: വനം വകുപ്പിന്‍റെ സർപ്പ ആപിലൂടെ ജില്ലയിൽനിന്ന് വനത്തിലെത്തിയത് 4,257 പാമ്പുകൾ. സർപ്പ ആപ് (സ്നേക്ക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് കൂടുതൽ പാമ്പുകളെ ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടികൂടി വനം മേഖലയിലേക്ക് തുറന്നുവിടാനായത്.
മൂർഖൻ-1499 എണ്ണം, അണലി-528, പെരുമ്പാമ്പ്-839, ചേര-17 എന്നിങ്ങനെയാണ് കണക്ക്. ഇവയെ പിന്നീട് റാന്നി ഫോറസ്റ്റ് റേഞ്ചി ന് കീഴിലെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് തുറന്നുവിട്ടത്. സംസ്ഥാനത്ത് ആകെ 75,916 പാമ്പുകളെയാണ് പിടികൂടിയത്.
വനം വകുപ്പിന്റെ പരിശീലനം ലഭിച്ച 26 റെസ്‌ക്യൂവേഴ്‌സാണ് ജില്ലയിൽ സർപ്പയിൽ പ്രവർത്തിക്കുന്നത്. കൂടാതെ 13 പേർക്ക് കൂടെ പുതിയതായി പരിശീലനം നൽകിയിട്ടുണ്ട്. സൗജന്യമായാണ് ഇവരുടെ പ്രവർത്തനം. പാമ്പുകൾക്ക് പരിക്കേൽക്കുന്നത് തടയാൻ ശാസ്‌ത്രീയമായി ഹുക്കും ബാഗും ഉപയോഗിച്ചാണ് പിടിക്കുന്നത്. റെസ്‌ക്യൂവർമാരാകാൻ താൽപര്യമുള്ളവർക്ക് വനംവകുപ്പ് ഏകദിന പരിശീലനം നൽകും. വിജയകരമായി പൂർത്തിയാക്കിയാൽ ലൈസൻസും ലഭിക്കും.
പാമ്പുകളുടെ സംരക്ഷണം, അവയെക്കുറിച്ചുള്ള ബോധവത്കരണം, ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി 2021 ജനുവരിയിലാണ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സർപ്പ ആപ് വികസിപ്പിച്ചത്. വീട്ടിലും പരിസരത്തും പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടാം. ജില്ലയിൽനിന്ന് റെസ്‌ക്യൂവർമാർ പിടികൂടുന്ന പാമ്പുകളെ റാന്നി ഡി.എഫ്.ഒക്ക് കീഴിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് കൈമാറും. റാപ്പിഡ് റെസ്‌പോൺസ് ടീമാണ് ആവശ്യമായ പരിചരണം നൽകി കാട്ടിൽ തുറന്നുവിടുന്നത്.
ആപിലൂടെ സേവനം
ആലപ്പുഴ: വീട്ടിലും പരിസരത്തും ശ്ശ്ശ്........ശബ്ദത്തിൽ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ സുരക്ഷിതമായി പിടികൂടാൻ സഹായിക്കുന്നതാണ് സർപ്പ ആപ്. ഇത് പ്ലേസ്റ്റോറിൽനിന്ന് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം.
പാമ്പിനെ കണ്ടാലുടൻ ഫോട്ടോയെടുത്ത് ആപിൽ ഇട്ടാൽ തൊട്ടടുത്ത സ്ഥലത്ത് പരിശീലനം ലഭിച്ചയാൾക്ക് സന്ദേശം കിട്ടും. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. വിഷപ്പാമ്പുകളെ വനത്തിൽ തുറന്നുവിടും. വിഷമില്ലാത്തവയെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ സമീപത്തെ പ്രദേശത്തുതന്നെ വിട്ടയക്കുകയാണ് പതിവ്.
പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുമാണിത്. ജി.പി.എസ് മുഖേനയാണ് പ്രവർത്തനം. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടക്കുന്നതുവരെയുള്ള പ്രവർത്തനം ആപ്പിലൂടെ നിരീക്ഷിക്കാം. ഇന്ത്യൻ വന്യജീവി നിയമത്തിലെ ഷെഡ്യൂൾഡ് പട്ടികയിൽപെടുന്ന പാമ്പുകളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ആപ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.
മുൻകരുതൽ സ്വീകരിക്കാം
- വീടിനു ചുറ്റുമുള്ള കാടുകളും ഉപയോഗ ശൂന്യമായ വസ്തുക്കളും നീക്കം ചെയ്യുക.
- വാതിൽ, ജനലുകൾ എന്നിവക്കിടയിലെ വിള്ളലുകൾ, പൈപ്പ് ലൈനുകൾ എന്നിവ കൃത്യമായി അടക്കുക.
- വിറകുപുര, ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടം എന്നിവിടങ്ങളിൽ കയറുമ്പോൾ ശ്രദ്ധിക്കുക.
- എലി പാമ്പുകളുടെ പ്രധാന ആഹാരമായതിനാൽ വീട്ടിലും പരിസരത്തുനിന്നും എലികളെ തുരത്തുക.
- വീട്ടിലെ ജനാലകൾ അലക്ഷ്യമായി തുറന്നിടാതിരിക്കുക.
- രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക.
- പാമ്പിനെ കണ്ടാൽ ബഹളം വെക്കുകയോ അതിനെ ഉപദ്രവിക്കുകയോ ചെയ്യാതെ പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെ മാത്രം വിവരമറിയിക്കുക.
- പാമ്പ് കടിയേറ്റാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും വേഗം ആന്റിവെനം സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

