കേരള തീരത്ത് മത്തി കുറയുന്നുണ്ട്-കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: കേരള തീരത്ത് മത്തിയുടെ ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് പറഞ്ഞു. മൺസൂൺ മൂലമുണ്ടാകുന്ന മഴയും അത് സൃഷ്ടിക്കുന്ന പോഷകസമ്പുഷ്ടമായ ഉയർച്ചയും മത്തിയുടെ വർധനവിനെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മറ്റ് ശാസ്ത്ര സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേരള തീരപ്രദേശത്ത് മത്തിയുടെ ലഭ്യതയിലുണ്ടായ ആശങ്കാജനകമായ കുറവിനെക്കുറിച്ചും അതുമൂലം വലിയ തോതിൽ വരുമാന നഷ്ടം നേരിടുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം, ബദൽ ഉപജീവന പാക്കേജുകൾ എന്നിവ നൽകുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ രേഖാമൂലം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് വകുപ്പ് നിരവധി മാർഗങ്ങൾക്ക് മുൻകൈയെടുത്തതായി മന്ത്രി പറഞ്ഞു.
തീരദേശ സ്ഥാപനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അവയുടെ മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ടുകൾ പ്രകാരം ഗിയർ, മെഷ് സൈസ് നിയന്ത്രണങ്ങൾ എന്നിവ കർശനമായി നടപ്പാക്കുന്നതിനും മൽസ്യസമ്പത്തിന്റെ പുനരുജ്ജീവനത്തിനായി ഇന്ത്യയിലെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയിൽ അറുപത്തിയൊന്നു ദിവസത്തേക്ക് സംരക്ഷണ, മാനേജ്മെന്റ് നടപടികൾ നടപ്പാക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നുണ്ട്.
കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കുന്നതിനായി പി.എം.എം.എസ്.വൈ പ്രകാരം ഫിഷറീസ് വകുപ്പ് വെസൽ കമ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റം നടപ്പാക്കുന്നു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മത്സ്യബന്ധന മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഫിഷറീസ് വകുപ്പ് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

