സന്തോഷ് രാജക്ക് നഷ്ടം പിതാവടക്കം ഏഴുപേരെ
text_fieldsസന്തോഷ് രാജ
മൂന്നാർ: ദുരന്തഭൂമിയിൽ രാവിലെ മുതൽ തെൻറ അച്ഛനെ തിരയുകയായിരുന്നു 29കാരനായ സന്തോഷ് രാജ. വേണ്ടപ്പെട്ടവരെല്ലാം മണ്ണിനടിയിലായതറിഞ്ഞ് തമിഴ്നാട്ടിലായിരുന്ന സന്തോഷ് ശനിയാഴ്ച രാവിലെ പെട്ടിമുടിയിൽ പാഞ്ഞെത്തി.
അച്ഛനും അമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയത്തിലായി എട്ടുപേരാണ് താമസിച്ചിരുന്നത്. ഇതിൽ അമ്മ സരസ്വതി മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിന് തമിഴ്നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ സമീപത്തെ ലയത്തിലുള്ളവർ പറഞ്ഞാണ് വിവരം അറിയുന്നത്.സന്തോഷിെൻറ അച്ഛൻ രാജ എസ്റ്റേറ്റ് വാച്ചറാണ്.
വൈദ്യുതിയും വാർത്തവിനിമയ സംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാൽ വീട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നില്ല. അച്ഛനെക്കൂടാതെ ചിറ്റപ്പൻ അണ്ണാദുരൈ, ഭാര്യ തങ്കം, മകൻ ജോഷ്വ എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയിട്ടില്ല.
രാവിലെ മുതൽ ദുരന്തസ്ഥലത്ത് തിരച്ചിലിൽ ഏർപ്പെട്ടെങ്കിലും നിരാശയോടും കണ്ണീരോടെയുമാണ് രണ്ടാം ദിനം തിരച്ചിൽ അവസാനിപ്പിച്ചതിനെത്തുടർന്ന് സന്തോഷ് മടങ്ങിയത്.