ഇത് നേരെ ഓപ്പോസിറ്റാണെങ്കിൽ സതീശൻ ചേട്ടന്റെ അവസ്ഥ എന്തായിരിക്കും? -സലിംകുമാർ
text_fieldsപറവൂർ: പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ, ദൃശ്യം ത്രീ പോലുള്ള സിനിമയുടെ ക്ലൈമാക്സ് പോലെ ഏകദേശം 10 ദിവസത്തോളം നമ്മളെ മുൾമുനയിൽ നിർത്തിയിട്ടാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായയെന്ന സന്തോഷിപ്പിക്കുന്ന വിവരം നമ്മളുടെ ചെവികളിൽ എത്തിയതെന്ന് നടൻ സലിം കുമാർ. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമരന്തി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനിപ്പോ ആലോചിക്കുന്നത് ഇത് നേരെ ഓപ്പോസിറ്റ് ആയിരുന്നു എന്ന് കരുതുക. 102 സീറ്റ് ഇല്ല, കഴിഞ്ഞ വർഷത്തെ പോലെയുള്ള സീറ്റുകൾ മാത്രം.. അങ്ങനെ വന്നാൽ സതീഷ് ചേട്ടന്റെ അവസ്ഥ എന്തായിരുന്നു ഒന്ന് ആലോചിച്ചു നോക്കുക! വനവാസത്തിന് പോകാൻ നിന്നവനെ നിർബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇന്ന് നമ്മൾ കാണുന്ന വിഡി സതീശൻ.
അത്രയും റിസ്ക് എടുത്ത്, ഭാവി പോലും കണക്കാക്കാതെ അദ്ദേഹം എടുത്ത വെല്ലുവിളികൾ.. അതിന് അഭിനന്ദിക്കാതെ വയ്യ. 100 സീറ്റ് കിട്ടുമെന്ന് ഒരുപാട് സ്ഥലത്ത് ഞാനും പറഞ്ഞിട്ടുണ്ട്. പക്ഷേ, അതെല്ലാം വി.ഡി. സതീശൻ എന്ന നേതാവിന്റെ ഒരു ചങ്കൂറ്റം കൊണ്ടായിരുന്നു.
മുഖ്യമന്ത്രിയാകുന്നതിന് രണ്ട് ദിവസംമുമ്പ്, സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതെന്ന് കേൾക്കുന്നുണ്ടെന്നും പരിചയമുള്ളതിന്റെ പേരിൽ ഓർമ്മക്കുറിപ്പ് ഒന്ന് എഴുതണമെന്നും പത്രത്തിൽ നിന്ന് എന്നെ വിളിച്ചു പറഞ്ഞു. മറ്റന്നാളാണ് പ്രഖ്യാപനം വന്നതെങ്കിൽ ഇന്നാണ് അവർ വിളിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു: ‘എനിക്ക് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം, ഞാൻ ഇന്ന് തന്നെ എഴുതി തരാം’ എന്ന്. അന്ന് പ്രഖ്യാപിച്ചിട്ടില്ല. അപ്പോൾ അവർ പറഞ്ഞു: ‘ഇന്ന് വേണ്ട, നാളെ മതി’. ഞാൻ പറഞ്ഞു: ‘നാളെ പറ്റൂല്ല, എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകണം’. അങ്ങനെ അന്ന് തന്നെ എഴുതി ഞാൻ അത് അയച്ചു കൊടുത്തു. ഇത് പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്ന് അവർ ചോദിച്ചു. പറ്റുമെന്നും ഇതെന്റെ ചങ്കിൽ നിന്ന് എടുത്ത വാചകങ്ങളാണെന്നും അതൊരിക്കലും നിങ്ങൾക്ക് ഫ്രീസറിൽ വച്ച് നശിപ്പിക്കേണ്ടി വരില്ലെന്നും ഞാൻ മറുപടി പറഞ്ഞു.
വന്നാലും വന്നില്ലെങ്കിലും ‘വനവാസക്കാരന്റെ പട്ടാഭിഷേകം’ എന്ന തലക്കെട്ട് നന്നായിട്ടുണ്ട് എന്നവർ പറഞ്ഞു. സത്യത്തിൽ അതാണ് നടന്നത്. വനവാസത്തിന് പോകാൻ നിന്നവനെ നിർബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇപ്പോൾ ഇന്ന് നമ്മൾ കാണുന്ന വിഡി സതീശൻ.
വെൽ ബിഗൻ ഈസ് ഹാഫ് ഡൺ എന്നാണ് പറയാറ്, നല്ല തുടക്കം പകുതി ചെയ്തതിന് തുല്യമാണെന്ന്. അങ്ങനെയെങ്കിൽ നല്ല തുടക്കമായിരുന്നു. അതിമനോഹരമായിട്ട് ഇനിയുള്ള വർഷങ്ങൾ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തുള്ള ഈ പുഞ്ചിരി, പാൽപുഞ്ചിരി എന്ന് പറയാം, അത് മായാതെ സൂക്ഷിച്ച് മുന്നോട്ടു പോകാൻ എല്ലാവിധ ആശംസകളും നേരുന്നു’ -സലിംകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

